2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

പോയ കാലം

     
കാന്താരിയില്ല കത്തിരിയില്ല
കണിയൊന്നു  കാണുവാന്‍
കണിക്കൊന്നയില്ല
കറിവേപ്പിലകാണുവാന്‍
കാനനം താണ്ടണം
കലികാലമാണെന്നറിയുന്നു ഞാന്‍

കാലങ്ങള്‍ പോയി കാട്ടാറ് പോയി
നന്മയുടെ ജീവിതം കാറ്റത്ത്‌ പോയി
ഗ്രാമത്തിന്‍ തനിമയറിയാത്ത കൂട്ടര്‍
പട്ടിയെ കൂട്ടി പട്ടണത്തില്‍ പോയി


ഉരള്‍ എന്ന് കേട്ടാല്‍ മുരളുന്ന സ്ത്രീകള്‍
അമ്മിയെന്തറിയാതെ മമ്മികളായവര്‍
പൊടിക്കുവാന്‍ പാറ്റുവാന്‍ യന്ത്രങ്ങളേറെ
ചലിക്കാതെ തുരുമ്പിക്കും ജീവിതങ്ങള്‍

ഇമ്പം നിലച്ചോരോ കുടുംബങ്ങളെങ്ങും
കമ്പനമേറുന്ന നാട്യങ്ങളെങ്ങും
ആഢ്യത്വമെങ്ങും കാട്ടിടുന്നു
ലാളിത്യമെങ്ങോ പോയ്‌ മറഞ്ഞു

പഴമയെ തള്ളി പുതുമകള്‍ തേടി
ഗുരുകുലം പൂട്ടി ഗുരുവിനെ മറന്ന്
അക്ഷരം മറന്നിവര്‍ അക്കങ്ങള്‍ തേടി
അക്ഷരങ്ങള്‍ക്കായി  വിലപേശിടുന്നു


മണ്ണെന്ന് കേട്ടാല്‍ നാണിക്കും മനുഷ്യര്‍
മണ്ണില്‍ ചവിട്ടുവാന്‍ മടിക്കുന്ന കൂട്ടര്‍
മണ്ണിന്‍റെ മണമാകെ പോയല്ലോ മര്‍ത്യാ !
 മരണത്തിന്‍ കാഹളം മുഴങ്ങുന്നു കൂട്ടേ

മരുപ്പച്ച








2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ചിന്ത

             

 തീപ്പൊരിവിതറും തോക്കിനേക്കാള്‍
ചിന്തയില്‍ വിടരുമഗ്നിക്കേറേ ഭംഗി
തൂലികത്തുമ്പൊടിക്കും അന്ധനാം മനുഷ്യാ
വ്യര്‍ത്ഥമല്ലോ നിന്നര്‍ത്ഥമില്ലാ മോഹങ്ങള്‍

വികടം വിതക്കുന്നു വര്‍ഗീയവാദികള്‍
നിറങ്ങള്‍ ചാര്‍ത്തുന്നു കൗപീനത്തിലും
വേദവും മന്ത്രവും ചാലിച്ചെടുക്കുന്നു
വേഷം കെട്ടിയ വേതാളന്മാര്‍

തോക്കില്‍ തകരുന്ന തൂലിക നാളങ്ങള്‍
ഉയര്‍ക്കുന്നു പടരുന്നു തീനാളമായി
ചൊരിയുന്ന രുധിരം ബീജങ്ങളാകുന്നു
പുലരുന്ന നാളില്‍ പുതു മുകുളമായ്

ദൈവം മറന്നൊരാലയങ്ങള്‍ക്കായി
ചുടുകാട് തീര്‍ത്ത് അധമന്മാര്‍ ഭൂവില്‍
 നിലച്ചിതാ   ശാന്തി മന്ത്രം  ഭൂവില്‍
പെരുകുന്നു ഗോട്സേമാരിവിടെ

രക്തം കൊടുത്ത് നേടിയ ചെങ്കോട്ട
രക്തകൊതിയന്മാര്‍ പങ്കിട്ടെടുക്കുന്നു
നിറത്തിന്‍റെ പേരില്‍ നിയമങ്ങളൊരുക്കുന്നു
അധിനിവേശങ്ങള്‍ സത്യമായിടുന്നു

പാല്‍ക്കടല്‍ പോലാകണം തൂലിക
പാശബന്ധത്തെയകറ്റിടേണം
പത്മബന്ധു പോല്‍ ജ്വലിച്ചിടട്ടെ
പരിഘം പോല്‍ ശക്തരായിടട്ടെ


വികടം-നരകം
പത്മബന്ധു-സൂര്യന്‍
പരിഘം  - ഇരുമ്പുലക്ക
പാശബന്ധം--കുരുക്കുകള്‍

മരുപ്പച്ച







2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഇടവപ്പാതി

               
ചിത്തനിര്‍വൃതിയാല്‍ നിറയുന്നു മാനസം
മരുസ്ഥലിയെ ഉര്‍വ്വരമാക്കുന്നു ഇടവം
നിറയുന്നു പാതകള്‍  കിണറുകള്‍
പര്‍ണ്ണങ്ങള്‍ ചാഞ്ചാടുന്നു മഴത്തുള്ളിയാല്‍

കാത്തിരുന്ന കാലവര്‍ഷമരികിലായി
കാവ്യങ്ങളൊരുങ്ങുന്നു തൂലികയില്‍
കൈവിരല്‍ തുമ്പിലായി പുല്‍കുന്നിതാ
ലാസ്യഭാവത്തില്‍ മഴ മങ്കമാര്‍ ഭൂവില്‍

ബന്ധൂരമായൊരു ഇടവപ്പാതീ നീ
ബന്ധനമായി മാറല്ലേയുലകില്‍
ലാസ്യഭാവം മറക്കാതെയെന്നും
ഗീതം പോല്‍ പൊഴിയണമുലകില്‍

പുളിനം കവര്‍ന്നൊരു മനുജനെ നോക്കി
പായുന്നു തോടുകള്‍ നദികളായി
കവര്‍ന്ന പുളിനം  തിരികെ പിടിക്കാന്‍
വരുമിനിയും ഇടവപ്പാതികള്‍

കളങ്കിതമായോരോ ആറുകളെല്ലാമേ
തെളിഞ്ഞു വിലസട്ടെ ഇടവപ്പാതിയാല്‍
നിറഞ്ഞുതുളുമ്പട്ടെ ആമ്പല്‍ കുളങ്ങളും
നീന്തിത്തുടിക്കട്ടെ പരല്‍ മീനുകളും

ചരിഞ്ഞും നിവര്‍ന്നുംതാളത്തില്‍ പെയ്യട്ടെ
കാറ്റിന്‍റെ കൂട്ടിനായ്‌ പോയിടാതെ
കാടിന്‍റെ മക്കളാടിത്തിമിര്‍ക്കട്ടെ
കാട്ടാറുകളെന്നും വറ്റാതൊഴുകട്ടെ

മരുപ്പച്ച








2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

മാവേലിയ്ക്കൊരു കത്ത്


   
അല്ല, എല്ലാവര്‍ഷവും വരാറുണ്ടല്ലോ അപ്പോള്‍ എന്തിനാ കത്ത് എന്നല്ലേ ?, ചിലപ്പോള്‍ നമ്മള്‍ പരസ്പരം കണ്ടില്ലെങ്കിലോ!. പാതാളജീവിതം
സുഖമല്ലേ ? അല്ല അങ്ങ് ഒരു വാമനനെയല്ലേ കണ്ടിട്ടുള്ളൂ . ഭൂമിയില്‍ ഇപ്പോള്‍ വാമാനന്മാര്‍ ദിനം പ്രതി കൂടുകയാണേ. ക്ഷമിക്കണം കഴിഞ്ഞവര്‍ഷം അങ്ങേക്ക് തന്ന ഓണപ്പൂക്കള്‍ പ്ലാസ്റ്റിക് പൂക്കളായിപ്പോയി ഒന്നും മനപ്പൂര്‍വമല്ലാട്ടോ ഇപ്പോള്‍ ഇവിടെ ഇതൊക്കേ കിട്ടാനുള്ളൂ. പിന്നെ അങ്ങ് കഴിഞ്ഞതവണ പറഞ്ഞിരുന്നല്ലോ ഇനി വരുമ്പോള്‍ ഒത്തിരി വസ്ത്രങ്ങള്‍ കൊണ്ട് വരാം  ഇവുടുത്തെ  കുട്ടികള്‍  കീറിയ വസ്ത്രം ധരിച്ചാണ് നടക്കുന്നത് എന്നൊക്കെ, അത് അങ്ങേക്ക് പിണഞ്ഞ തെറ്റിദ്ധാരണയാണ്. അതൊക്കെ നമ്മുടെ നാട്ടിലെ പുതിയ തലമുറയാ, ഫ്രീക്കന്മാരും, ഫ്രീക്കത്തികളുമാ, വസ്ത്രം ഊര്‍ന്നുപോകും പോലെ തോന്നും ഇതൊന്നും ആഹാരവും വസ്ത്രവും കുറഞ്ഞിട്ടല്ലാട്ടോ കൂടിയിട്ടാ, അല്ലാ ഇതൊക്കെ ഞാന്‍ പറഞ്ഞതായി അവര്‍ അറിയണ്ടാട്ടോ . പണ്ട് മാവേലി കൊമ്പത്ത് എന്നൊക്കെ പറഞ്ഞ് അങ്ങയെ പുകഴ്ത്തിയവരൊക്കെ ഇപ്പോള്‍ പുറത്തില്ലാട്ടോ.പിന്നെ സമരവും ഹര്‍ത്താലും മുറയ്ക്ക് നടക്കുന്നുണ്ട്, ഇപ്പോള്‍ ചില സമരത്തിന്‍റെ ശൈലിയൊക്കെ മാറിയിട്ടുണ്ട് അങ്ങ് മറൈന്‍ഡ്രൈവിലായിരുന്നു തുടക്കം. നാല്കാലികള്‍ക്ക് ഇപ്പോള്‍ പരിഗണന കൂടിയിട്ടുണ്ട്, അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സംവരണം വരുമെന്നൊക്കെ കേള്‍ക്കുന്നുണ്ട് ശരിക്കും അറിയില്ലാട്ടോ.  ഗോമൂത്രത്തില്‍ പ്രോട്ടീന്‍ ഉണ്ടെന്നാ പുതിയ കണ്ടുപിടുത്തം, ഗോക്കളുടെ പുറകെ പോയപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായത് അറിഞ്ഞില്ല, അല്ല തിരക്ക് കൊണ്ടായിരിക്കാം. വിലക്കയറ്റം സാധാരണ പോലെ തുടരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി ഊണ് കഴിക്കാന്‍ ഒരു വാഴയില കഴിയുമെങ്കില്‍ കൊണ്ടുവരണേ, അങ്ങയെ ചെറുതാക്കാന്‍ പറഞ്ഞതല്ല ഇവിടെ ഇല്ലഞ്ഞിട്ടാണേ, തേങ്ങ ഞങ്ങള്‍ തമിഴന്‍റെ കയ്യില്‍ നിന്ന് വാങ്ങാം.ചക്ക വറുത്തത് വാങ്ങാന്‍ കിട്ടും, ഇപ്പോള്‍ ഞങ്ങള്‍ പച്ച ചക്ക മൂന്ന് രൂപയ്ക്കു തമിഴന് കൊടുക്കും, മുന്നൂറ് രൂപയ്ക്ക് ഞങ്ങള്‍ ചക്ക വറുത്തത് വാങ്ങും. ഞങ്ങളുടെ ചെറുകിട വ്യവസായം അങ്ങനെ വികസിക്കുകയാണേ.ചക്കക്കുരു, ചക്കയരി, ചക്ക വറുത്തത് എന്നൊക്കെ കവറില്‍ എഴുതിയാല്‍ ഞങ്ങള്‍ വാങ്ങില്ല കവറില്‍  JACK FRUIT, JACK FRUIT CHIPS, അങ്ങനെ  ഇഗ്ലീഷില്‍  എഴുതിയിരിക്കണം  കാരണം അങ്ങേയ്ക്കറിയാമല്ലോ  ഞങ്ങളുടെ  മക്കള്‍ പഠിക്കുന്നത് ഇഗ്ലീഷ് മീഡിയമാണ് മലയാളം ഞങ്ങള്‍  FORGET  ആയിത്തുടങ്ങി. I HOPE YOU UNDERSTAND,
ഇടയ്ക്ക് ഞങ്ങള്‍ അങ്ങനാ ഇഗ്ലീഷ് ചേര്‍ക്കും.വരുന്ന വഴിയില്‍ ഡല്‍ഹി വഴി വരണ്ട അവിടെ ഒരു ദൈവം ഇറങ്ങിയിരിക്കയാ മാവേലി അതൊന്നും കാണണ്ട, കേള്‍ക്കണ്ട, അതൊക്കെ കേട്ടാല്‍ ചിലപ്പോള്‍ അങ്ങ് വഴിപിഴച്ചുപോകും. ഈ കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് പറഞ്ഞ കാര്യം ആരും അറിയണ്ട പ്രത്യകിച്ച് ചാനല്‍ കാരും മുഖപുസ്തകത്തിലെ ആള്‍ക്കാരും. ചാനലുകാരറിഞ്ഞാല്‍ പിന്നെ ഇതാവും ചര്‍ച്ച അടുത്ത ഓണം വരേയും. മുഖപുസ്തകത്തിലെ കൂട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ അറിയാമല്ലോ
പിന്നെ ഷെയറിംഗ് ആവും, രണ്ടോമൂന്നോ മൂന്നോ പേര്‍ ഒരുമിച്ച് കൂടിയാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാകുമെന്നാ കേള്‍ക്കുന്നത്-----അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

മരുപ്പച്ച