2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഓണക്കാഴ്ചകള്‍

                            ഓണക്കാഴ്ചകള്‍
                             *****************

വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരോണം വീണ്ടും കടന്നുപോയി, ബഹുരാഷ്ട്രകുത്തകളുടെ കച്ചവടകേന്ദ്രമായിപ്പോലും കേരളം
മാറിപ്പോയോ എന്നൊരു തോന്നല്‍. വിളവെടുപ്പ് മഹോത്സവമായ
ഓണമിന്ന്‍ മദ്യപാന്‍മ്മാരുടെ ദിനമായോ ? ഓരോ വര്‍ഷവും
മദ്യവില്‍പ്പന ഘട്ടം ഘട്ടമായി ഉയരുന്നു. ഒരു പക്ഷെ കോലാഹലങ്ങളില്‍
നിന്നു മാറിനിന്ന് ഓണത്തെ വീക്ഷിച്ചാല്‍ നമ്മള്‍ കാണാതെ പോകുന്ന
അല്ലെങ്കില്‍ കണ്ടിട്ടും മൌനം പാലിക്കുന്ന പലതും കാണാന്‍ കഴിയും.
ഈ ഓണം എന്‍റെ നാടിന്‍റെ പോക്ക് പഠിക്കാനും എല്ലാം സസൂക്ഷ്മം
നിരിക്ഷിക്കാനും ഒക്കെ കഴിഞ്ഞു. തിരുഓണത്തിന്‍റെ തലേനാള്‍ എന്‍റെ
നാടായ നെടുമങ്ങാട്‌ ടൌണില്‍ ഒന്ന് നടന്നു കണ്ടു,  രണ്ട് എടുത്താല്‍ ഒന്ന്
ഫ്രീ ആയി കിട്ടുന്ന ഓഫറുകള്‍, വീഴുന്നത് ചതിക്കുഴിയില്‍ ആണെന്ന്
അറിയാതെ പൊലിപ്പിക്കുന്ന വര്‍ണങ്ങളില്‍ കാണുന്ന ലോണുകള്‍,
രക്തം കുടിച്ചു ചീര്‍ത്ത മൂട്ട പോലെ വളരുന്ന പണമിടപാട് സ്ഥാപനങ്ങള്‍
എല്ലാപേര്‍ക്കും കൊയ്ത്തിന്‍റെ കാലം ഓണം ആണ്.

                                        ഈ തിരക്കിനിടയില്‍ അപ്രതീക്ഷിതമായി കണ്ണില്‍പെട്ട
ഒരു കാഴ്ച അത്യന്തം വേദനാജനകമായിരുന്നു. മാനസിക അസ്വാസ്ഥ്യം
ബാധിച്ച ഒരു അമ്മയും മകനും റോഡിലൂടെ തമ്മില്‍ തല്ലിയും വഴക്ക് പറഞ്ഞും  നീങ്ങുന്നു, അലക്ഷ്യമായി വസ്ത്രധാരണം, ഒരു നിമിഷം
പോലും  നോക്കി നില്ക്കാന്‍ കഴിയില്ല. ഓണനാളില്‍ ആര്‍ക്കും വേണ്ടാത്തവര്‍ക്കായി ഒരു കവര്‍ ബ്രഡും കുറച്ചു ആഹാരവും വാങ്ങി വന്നപ്പോള്‍ കണ്ണില്‍ നിന്ന് മറഞ്ഞുപോയി രണ്ടുപേരും. എന്തായാലും അവരെ കണ്ടുപിടിക്കുക എന്ന ചിന്തയോടെ  ഞാനും  എന്‍റെ ഭാര്യയും അവര്‍ പോയ വഴിയെ  അവരെ പിന്തുടര്‍ന്നു,  അവര്‍  പ്രധാന വീഥിയില്‍ നിന്ന് ചെറിയ ഒരു വഴിയിലൂടെ   നടക്കുന്നതാണ് കണ്ടത്. അടുത്ത് ചെന്ന് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ആ മകന്‍ പറഞ്ഞത് മലമൂത്രവിസര്‍ജ്ജനം നടത്താന്‍ ഒരിടം തേടുന്നു എന്നായിരുന്നു.  ഹൃദയം പലതായി നുറുങ്ങിയ നിമിഷമായിരുന്നു,
ആഘോഷങള്‍ തകര്‍ക്കുമ്പോള്‍ ആരോരുമില്ലാത്ത ചിത്തഭ്രമം ബാധിച്ച രണ്ട് ജന്മങ്ങള്‍ , സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ലോകത്ത് സ്വകാര്യകാര്യങ്ങള്‍
നിര്‍വഹിക്കാന്‍ പരസ്പരം കാവല്‍ നില്കുന്ന രണ്ട് ജീവിതങ്ങള്‍, എന്‍റെ കയ്യില്‍ കരുതിയ ഭക്ഷണം കൊടുത്തിട്ട് തിരിഞ്ഞ് നടന്നപ്പോള്‍   ആ മകന്‍ പറഞ്ഞു എന്‍റെ അമ്മ ബ്രഡ് കഴിക്കില്ല  അതിനാല്‍ തിരിച്ച് തന്നു. മറുപടിയായി
കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ മാത്രമായിരുന്നു എനിക്ക്. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ കൂട്ടായി അവരെപ്പറ്റിയുള്ള ചിന്തയും നുറുങ്ങിയ ഹൃദയവും മാത്രമായിരുന്നു .പിന്നെ ഓണത്തിന്‍റെ പേരില്‍ കാണുന്ന ആഘോഷങ്ങളോട് പുച്ഛവും----

                                         കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്ന വീട്ടുകാര്‍ ആദ്യം അവരുടെ പ്രശ്നം ഉന്നയിച്ചത്  കന്യകാമാതാവിനോടായിരുന്നു അതുകൊണ്ടുതന്നെ എന്‍റെ എല്ലാ വേദനകളും പരിഭവങ്ങളും ഞാനും മാതാവിനോട് പറഞ്ഞു ആ ദിവസത്തെ പ്രാര്‍ത്ഥനയില്‍. അടുത്ത ദിവസം തിരുവോണം അന്ന് ഞാന്‍ കഴിച്ച ഒരു വറ്റു ചോറില്‍ പോലും അവരെ പറ്റിയുള്ള  ചിന്തയായിരുന്നു. അടുത്ത ദിവസം രാവിലെ ഞാന്‍  ടൌണില്‍ എത്തി എങ്ങും ശാന്തത വഴിവാണിഭക്കാര്‍ ഉപേക്ഷിച്ചു പോയ കടലാസുകളും
പ്ലാസ്റ്റിക്കും മാത്രം. ഒരു പക്ഷെ  തിരക്കൊഴിഞ്ഞ മൂകതയാണോ  നെടുമങ്ങാടിന്‍റെ ഭംഗി  ?  കച്ചേരി നടയില്‍  എല്ലാത്തിനും മൂകസാക്ഷിയായി നഗരത്തിന്‍റെ  വിഷവായു ശ്വസിച്ച് നില്‍ക്കുന്ന ആല്‍ മരം മാത്രം ----. അപ്രതീക്ഷിതമായി ഞാന്‍ വീണ്ടും ആ അമ്മയേയും മകനെയും കാണുന്നു, ഞാന്‍ അടുത്തു ചെന്നു കൂടുതല്‍ ഒന്നും അന്വേഷിച്ചില്ല, എന്തേലും കഴിച്ചോ എന്ന് മാത്രം, വാക്കുകള്‍ കൊണ്ടുള്ള ഭാഷയെക്കാള്‍ ചിലപ്പോള്‍ ഹൃദയം കൊണ്ടുള്ള ഭാഷക്ക് സംവദിക്കാന്‍  പെട്ടെന്ന് സാധിക്കും. അവരെ കൂട്ടി  ഹോട്ടലില്‍ പോയി ആഹാരം വാങ്ങിക്കൊടുത്ത്  ഉച്ചക്കുള്ള ഭക്ഷണവും പാര്‍സല്‍ ആക്കി  ക്കൊടുത്ത് അവിടെ നിന്നു പോരുമ്പോള്‍ ശരിക്കും മഹാബലിയെക്കണ്ട് ഓണം ആഘോഷിച്ച പ്രതീതിയാണ് ഉണ്ടായത്---.
ഇത് പോലെയെത്ര ജന്മങ്ങള്‍ ഉണ്ടാകും ആരും കാണാതെ --ആര്‍ക്കും വേണ്ടാതെ-------?


മരുപ്പച്ച-----







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ