2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍

         അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍
        **************************************************

കവിതയും കഥയും മാറ്റി നിര്‍ത്തി ഒരു സംസ്കാരത്തിന് നിലനില്ക്കാന്‍ കഴിയില്ല, ഒരു ചരിത്രം ഉറങ്ങുന്നത് ഇത്തരം കലകളിലൂടെയാകം. കാലഘട്ടം
മാറുന്നതിനനുസരിച്ച് എല്ലാം  വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്തില്‍
ആണല്ലോ നമ്മള്‍ ജീവിക്കുന്നത് അതുകൊണ്ടാകാം കവിതയും ഇന്ന് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നത്. കവിതകള്‍ പലപ്പോഴും
മനസ്സിന്‍റെ നിറഞ്ഞു തുളുമ്പുന്ന വികാരമോ മനോവിചാരങ്ങളോ ഒക്കെ ആകാം
അത് എങ്ങനെ ആകണം എത്രത്തോളം ആകാം എന്നൊരു മാനദണ്ഡം ഇല്ല, എല്ലാത്തിനും സ്വാതന്ത്ര്യം ഉള്ളപോലെ കവിതക്കും അത് ഉണ്ട്.  പച്ചയായ മനുഷ്യന്‍റെ മനോ വികാരങ്ങളും വിചാരങ്ങളും  തുറന്ന് കാട്ടുന്ന നാല്‍പ്പത് കവിതകള്‍ അടങ്ങിയ ഒരു കൊച്ചു സമാഹാരമാണ് മിനി ജോണ്‍സന്‍ ന്‍റെ അന്നയുടെ അക്ഷരതാളുകള്‍ , കവിതാസമാഹാരത്തിനു ആമുഖം എഴുതിയ
ബഹുമാപ്പെട്ട മോഹന്‍ദാസ്‌ മൊകേരി സര്‍ പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. വിമര്‍ശനത്തിന് വേണ്ടി മാത്രം  വിമര്‍ശിക്കാന്‍ വിഷയം കണ്ടെത്തുന്ന ഈ കാലഘട്ടത്തില്‍ അതിനൊക്കെ വിപരീതമായി വളര്‍ച്ചയുടെ പാതയില്‍ പൂക്കള്‍ വിതറുന്ന നല്ല ഓര്‍മ്മപ്പെടുത്തലുകള്‍  ആമുഖത്തില്‍ കാണാം. മനുഷ്യസ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യകിച്ച് മാതാപിതാക്കളെ പോലും തള്ളിക്കയുന്ന മക്കള്‍ ഉള്ളപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി വാടക വീടെന്ന ഒന്നാമത്തെ കവിത കാണാം, പത്ത് മാസം കിടന്ന അമ്മയുടെ ഗര്‍ഭപാത്രത്തെ വാടകയില്ലാത്ത വാടകവീടെന്ന  കവിയുടെ പ്രയോഗം  നല്ല ഒരു ചിന്തയാണ്. ചില കവിതകളില്‍ ഉപയോഗിച്ചിട്ടുള്ള പുതിയ ചില പദങ്ങള്‍ കൃത്രിമത്വം ആരോപിക്കാമെങ്കിലും
അതിനെ പദങ്ങളുടെ പരിചയപ്പെടുത്തലായി കാണാനും, അതിന്‍റെ അര്‍ത്ഥം
പേജുകളില്‍ സൂചിപ്പിച്ചത് എന്നെപ്പോലുള്ള  പുതുഎഴുത്തുകാര്‍ക്ക്  ഒരു
പാഠമായി കാണാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാപട്യമേറുന്ന ഹൃദയങ്ങളെ
തുറന്ന് കാട്ടുന്ന കവിതയാണ് തമോമയം, ഒരു ഗുണപാഠം പോലെ ചില പരാമര്‍ശങ്ങള്‍ നന്നായിട്ടിണ്ട്‌.അക്ഷരങ്ങള്‍ക്കായി  മനസ്സിന്‍റെ വാതായനം തുറന്നിട്ട്‌ കാത്തിരിക്കുന്ന കവിയുടെ വികാരം നന്നായി പ്രതിഫലിക്കുന്നു ഭാവാക്ഷരങ്ങളില്‍. ഇന്നിന്‍റെ നഷ്ടം ശരിക്കും  ചൂണ്ടികാട്ടുന്നു പാരിന്‍റെ പൈദാഹം എന്ന കവിത, നഷ്ടപ്പെടുന്ന മരങ്ങളും, മരിച്ചു വീഴുന്ന പക്ഷികളും,
വര്‍ദ്ധിക്കുന്ന സൂര്യതാപവും എല്ലാം വികാരമാകുന്നു. നക്ഷ്ടബോധത്തില്‍ നിന്ന് മാറി എങ്ങോ കാണുന്ന ഒരു പ്രതീക്ഷയുടെ കിരണmaanu വജ്രപ്രഭ, വായനക്കാര്‍ക്ക് ഒരു പ്രതീക്ഷയും കുളിരും നല്‍കുന്നു. പ്രവാസിയുടെ വേദന
നന്നായി വിലയിരുത്തി- പ്രവാസിയുടെ ദിനങ്ങള്‍ എന്ന കവിത.  നടന്നു പോയി പൈസ നാട്ടില്‍ അയക്കുന്ന പ്രവാസിയും  കാറില്‍ പോയി പൈസ എടുത്തു ചിലവാക്കുന്ന വീട്ടുകാരും, യാഥാര്‍ത്യങ്ങള്‍ വരച്ചുകാട്ടുന്നു.ഗ്രാമശുദ്ധിയും ഊഷ്മാഗമവും എന്ന കവിതകള്‍ കവയത്രിയുടെ പ്രകൃതിയുമായുള്ള അടുപ്പവും വികാരവുംആകുലതയുമാണ്  . (മലമേടുകള്‍ ചുറ്റി ഹരിത ഭൂമി പാലരുവി പ്രവാഹമായി നീര്‍ച്ചാലുകള്‍ മരതകപ്പട്ട് പുതച്ചു നില്‍ക്കും എത്ര മനോഹരമാണെന്‍റെ ഗ്രാമം ) എന്ന മനോഹരമായ വരികള്‍   വായനക്ക് കുളിര്‍മ്മയേകുന്നു.

                                                     തെരുവിന്‍റെ മക്കള്‍ക്കായി ഒരു തുള്ളി കണ്ണുനീര്‍ മാറ്റി വക്കുന്നു ഹതഭാഗ്യകള്‍ എന്ന കവിതയിലൂടെ. ( നിഷാദിയായി മാറും ചിലപ്പോള്‍ നെറ്റിമേല്‍ രുധിരം പരക്കുന്നു മുറിവേറ്റതറിയാതട്ടഹസിക്കുന്നു വാടിത്തളര്‍ന്നൊരിതളാകും വരെ). എന്ന വരികളിലൂടെ ഭ്രാന്ത് എന്ന കവിതയുടെ മാറ്റ് കൂട്ടുന്നു, ഒപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും. അഗ്നിയുടേയും ചുംബനത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങള്‍ കാട്ടുന്ന കവിതകള്‍ ആണ്  അഗ്നിയും ചുംബനവും. ചുംബനസമരങ്ങള്‍ കൊടുംബിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍  ഉചിതമായ  ചില എഴുത്തുകള്‍  കാണാം. എല്ലാ വിഷയങ്ങളെപ്പറ്റിയും പ്രതിപാദിച്ച കവയത്രി മനോഹരമായി ഒരു ഗസല്‍ എഴുതാനും മറന്നില്ല. ( അകലല്ലേ മറയല്ലേയെന്‍ കനവേ എന്നുമെന്‍ ചാരെയിരിക്കുകില്ലേ ഗസലിനീണമായൊഴുകിവന്നിന്നു നീ സുരഭില വസന്തമായി പുണരുകില്ലേ ) മനോഹരമായ ഒരു പ്രണയ കാവ്യം പോലുണ്ട് ഗസല്‍പ്പൂക്കള്‍ . മണ്ണിനെക്കുറിച്ച് മനുഷ്യനെ ക്കുറിച്ച് അവന്‍റെ ആകുലതകള്‍, അവസ്ഥകള്‍, പ്രകൃതിയെക്കുറിച്ച്, , പ്രണയം, വിരഹം, കൊച്ചു ചിന്തകള്‍ എല്ലാം നിറഞ്ഞ ഒരു കുഞ്ഞു സമാഹാരമാണ് നാല്പത് കവിതകള്‍ അടങ്ങിയ അന്നയുടെ അക്ഷരതാളുകള്‍ എന്ന് പറയാം.
മരുപ്പച്ച



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ