2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ദനാ മജിയെന്ന മനുഷ്യന്‍

 ദനാ മജിയെന്ന   മനുഷ്യന്‍
 **************************
ഭാര്യ ഭാരമാകുന്ന നാട്ടില്‍
ഭാര്യയുടെ ശവം ചുമക്കുന്നൊരുവന്‍
പ്രണയമെന്തെന്നറിയാത്തവര്‍
നോക്കുക കാണുകയിതാണ്
പ്രണയമെന്ന മന്ത്രം--

പരിഭവമില്ല പരാതിയില്ല
ചുമക്കുന്നു പവിഴം പോല്‍
പ്രാണപ്രയസിതന്‍ നിര്‍ജീവമാം മേനി

താണ്ടുന്നു ദൂരങ്ങള്‍
താങ്ങുവാനാരുമില്ലാതെ
വിളികേള്‍ക്കാത്ത ദൈവങ്ങളെ
കാണുന്നില്ലേ നിങ്ങളിതൊന്നും

പെറ്റമ്മ തന്‍ ജഡംപേറുമച്ഛന്
കൂട്ടായനുഗമിക്കും മകളുടെ
വേദനയൊന്നകയറ്റാനാകുമോയീ
തമസ്സാല്‍നിറഞ്ഞ ലോകത്തിന് ?

മൊഴിയുവാനില്ലയേറെ വാക്കുകള്‍
പിളരുന്ന ഹൃദയത്തില്‍ നിന്നു
ഉതിരുന്ന രുധിരം തൂകുന്നു
നിന്‍പാദത്തില്‍ മാപ്പിനായി-

നിന്‍ പാദം പതിക്കും കല്ലുകള്‍
എല്ലാമേ തീരട്ടെ അഹല്യയായി
സഹനത്തിന്‍ മൂര്‍ത്തിയായി-
വിളങ്ങട്ടെയെന്നും നീയീ ഭൂമിയില്‍

പ്രണയത്തിനമൂര്‍ത്ത ഭാവം കാട്ടി
മനുഷ്യമനസ്സിനെ പിളര്‍ത്തി നീ
ദീപം തെളിച്ചു കാത്തിരിക്കും
ദൈവമെന്ന സത്വം നീയല്ലേ--?

നീയാണ് ക്രിസ്തു നീയാണ് ബുദ്ധന്‍
നീയാണ് സ്നേഹത്തിന്‍ മൂര്‍ത്തി
നമിക്കുന്നു നിന്‍ മുന്നില്‍----

മരുപ്പച്ച-








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ