2018, ഏപ്രിൽ 17, ചൊവ്വാഴ്ച

പ്ലേഗ് ---ആല്‍ബെര്‍ട്ട് കമു

                         
                                   
എഴുത്തുകാരനെ വര്‍ത്തമാനകാലവുമായി ബന്ധിക്കുന്ന പാലമാണ് അനുവാചകര്‍ കൃതിയുടെ ഭാഷയും ദേശവും മറികടന്നു അനുവാചകര്‍ നില്ക്കുന്ന പ്രദേശത്തെ സംസ്കാരത്തേയും ജീവിതത്തേയും സ്വധീനിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ് ഒരു എഴുത്തുകാരന്‍റെ കൃതിയുടേയും വിജയവും പ്രസക്തിയും.ഫ്രഞ്ച് തത്വചിന്തകനായ ആല്‍ബെര്‍ട്ട് കമു എങ്ങനെയാണ്‌ മലയാളി മനസ്സുകളില്‍ സ്ഥാനം പിടിച്ചതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്, അതിനുള്ള ശരിയായ ഉത്തരം പ്ലേഗ് എന്ന അദ്ധേഹത്തിന്‍റെ കൃതി  ആയിരിന്നു .1940-കാലഘട്ടത്തില്‍ അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് എന്ന മാരക രോഗം ഒരു ദേശത്തെ എല്ലാവരില്‍ നിന്നും ഒറ്റപ്പെടുത്തി, ആരും മരണത്തിന് അന്യരല്ലെന്ന്‍  തെളിയിച്ചു. വര്‍ത്തമാനകാലത്ത് ഈ കൃതി വായിക്കപ്പെടുമ്പോള്‍ പ്ലേഗ് എന്ന മാരകരോഗമായോ അതല്ലെങ്കില്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന മറ്റ് പല ബിംബങ്ങളേയോ മുന്നില്‍ നിര്‍ത്തി ചിന്തിക്കാം. ഏത് തലത്തില്‍ നിന്ന് ചിന്തിച്ചാലും ഇന്നത്തെ മലയാളി സമൂഹത്തിന് ചിന്തിക്കേണ്ട പല ചോദ്യങ്ങളും ഈ കൃതി നമുക്ക് മുന്നില്‍ നിരത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചുകേരളത്തില്‍ പടര്‍ന്നുപിടിച്ച ചിക്കന്‍ ഗുനിയ എന്ന രോഗം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് സ്വകാര്യആശുപത്രികള്‍ക്കായിരുന്നു, ഒറ്റ മുറിയില്‍ കഴിഞ്ഞിരുന്ന ക്ലിനിക്കുകള്‍ പനിയുടെ കാലംകഴിഞ്ഞപ്പോള്‍ ബഹുനിലആശുപത്രികളായി. ആതുരസേവമെന്നത്   കഴുത്തറുപ്പന്‍ സംസ്കാരത്തിലേയ്ക്ക്  നീങ്ങുകയും, ചൂഷണവും സ്വാര്‍ത്ഥതയും സമയക്രമമില്ലാതെ വളരുകയും ചെയ്യുന്ന കാലത്ത് ഇത്തരം വായനകള്‍ ഒരു തരി വെളിച്ചം തരട്ടെയെന്ന്‍ ആശംസിക്കുന്നു. ഇതിന് സമാനമായ ഒരു സംഭവം  ശ്രീ തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്
                                                       
                                                   1940-ലെ ഒറാനിലേയ്ക്ക് പോകാം, ഒറാന്‍  അല്‍ജീരിയന്‍ തീരത്തുള്ള  ഒരു തുറമുഖമാണ് പറയത്തക്ക മനോഹാരിതയൊന്നും  ഒറാന് അവകാശപ്പെടാനില്ല, ഏപ്രില്‍ 16 -ജോലി കഴിഞ്ഞ് പോകുമ്പോള്‍ ഡോ.ബര്‍ണാഡ് റിയൂ  അറിയാതെ എന്തിനേയോ ചവിട്ടുന്നു, അത് ഒരു ചത്ത എലിയായിരുന്നു.മിഷേലിനെ വിളിച്ച് അതിനെ മാറ്റാന്‍ ഏര്‍പ്പടാക്കി, അന്ന് വൈകുന്നേരം തന്‍റെ മുറിയുടെ പുറത്ത് നില്ക്കുമ്പോള്‍ ഒരു എലി  ലക്കില്ലാതെ ഓടി വായില്‍ നിന്ന് രക്തം തുപ്പി കറങ്ങി വീഴുന്നു, അവ്യക്തമായ സംഭവങ്ങള്‍ ഡോക്ടറുടെ ഉറക്കം കെടുത്തി.അടുത്ത ദിവസം ഏപ്രില്‍ -17,പ്രാന്തപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഡോക്ടര്‍ക്ക് ചത്തുകിടക്കുന്ന എലികളെ കാണാന്‍ കഴിഞ്ഞു. ഏപ്രില്‍ 18 -എല്ലാ വീടുകളുടേയും ചവറ്റുകുട്ടയില്‍ ചത്ത എലികള്‍ കൊണ്ടുനിറഞ്ഞു, മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനായ മേര്‍സിയറുമായി ഡോക്ടര്‍ ആലോചന നടത്തി ശുചീകരണപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഏപ്രില്‍-28 ആയപ്പോള്‍ ചത്ത എലികള്‍ 8000-കവിഞ്ഞു പലര്‍ക്കും ശാരീരികമായി അസ്വസ്ഥകള്‍ തുടങ്ങി അതോടൊപ്പം നാട്ടുകാര്‍ക്കിടയില്‍ അങ്കലാപ്പും.മിഷേലിനെ പെട്ടെന്ന് ബാധിച്ച പനിയും  സന്നിപാതവും  അദ്ദേഹത്തെ പകര്‍ച്ചവ്യാധിയുടെ ആദ്യ രക്തസാക്ഷിയാക്കി.ഒറാനില്‍ നടക്കുന്ന ഓരോ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്ന ഒരു യുവാവായിരുന്നു , ടറോ,ജസ്യൂട്ട് പുരോഹിതനായ ഫാദര്‍ പനെലുവും, പത്രപ്രവര്‍ത്തകനായ റംബോര്‍ട്ടും , ജോസഫ്‌ ഗ്രാന്‍ഡ്‌ എന്ന ക്ലാര്‍ക്കും. കാസ്റ്റല്‍-എന്ന ഡോക്ടറുടെ സഹപ്രവര്‍ത്തകനും ഒറാനിലെ സംഭങ്ങളിലൂടെ യാത്ര ചെയ്യുന്നു.ഒറാനില്‍ പലയിടത്തായി മരണങ്ങള്‍ സ്ഥിരീകരിച്ചു, എന്താണ് കാരണമെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല,അവസാനം ഇടിത്തീപോലെ ആ വാര്‍ത്ത സ്ഥിരീകരിച്ചു, കാരണം പ്ലേഗ്-, ലക്ഷക്കണക്കിനാളുകളെ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റിയ രോഗം.ദിനംപ്രതി രോഗികളും മരണവും വര്‍ധിച്ചു, ഒറാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു,നഗരത്തില്‍ നിന്ന് ആര്‍ക്കും പുറത്തുപോകാനോ പുറത്തുനിന്ന് നഗരത്തിലെയ്ക്കോ വരാന്‍ കഴിയില്ല. കത്തിടപാടുകള്‍ പോലും നിരോധിക്കപ്പെട്ടു, കത്തിലൂടെയും പ്ലേഗിന്‍റെ വൈറസ് പകരുമെത്രേ, ആശകളും പ്രതീക്ഷകളും നഷ്ടപ്പെട്ട ജനം ഒറ്റപ്പെട്ട ഒരു തുരുത്തായി.പ്രതീക്ഷയറ്റ ജനങ്ങളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണല്ലോ, അതുകൊണ്ടുതന്നെ മദ്യശാലകള്‍ പൂര്‍വാധികം ഭംഗിയായി വളര്‍ന്നു, ഒരു പെഗ് കഴിച്ചാല്‍ പ്ലേഗ് മാറുമെന്ന് പരസ്യവും നല്കി, അതുപോലെ മനുഷ്യരെ സന്തോഷിപ്പിക്കാനെന്ന വ്യജേനെ സിനിമാശാലകളും, കാലവും ദേശവും മാറുന്നതനുസരിച്ച് ചൂഷണത്തിന്‍റെ രീതികള്‍ക്ക് മാത്രം മാറ്റം വരും ചൂഷണം അനസ്യൂതം തുടരും. ഇതൊക്കെ അനുവാചകര്‍ വര്‍ത്തമാനകാലവുമായി കൂട്ടി വായിക്കേണ്ടതാണ്.

                                           പത്രപ്രവര്‍ത്തകനായ റംബോര്‍ട്ട് തന്‍റെ പാരിസിലുള്ള ഭാര്യയെ കാണാന്‍ ഒത്തിരി ശ്രമം നടത്തി, പക്ഷേ നിയമങ്ങള്‍ എല്ലാം തനിക്കെതിരായി, ആര്‍ക്കും രാജ്യം വിട്ട് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥ. രോഗം വന്ന ആളിനെ വീട്ടില്‍ നിന്ന് ക്യാമ്പിലേയ്ക്ക് മാറ്റാറാണ് പതിവ് പലപ്പോഴും രോഗിയെ വിട്ടുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകില്ല , അപ്പോള്‍ പോലീസിന്‍റെ സഹായത്താല്‍ ഡോക്റെര്‍ അവരെ മാറ്റാറുണ്ട്, വീട്ടില്‍ നിന്ന് പോകുന്ന രോഗികള്‍ ഒരിക്കലും തിരിച്ചുവരാറില്ല, അതുകൊണ്ടാകണം പലപ്പോഴും വീട്ടുകാര്‍ പ്ലേഗ്-നോടൊപ്പം ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങി. ടോറോയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി, ഗ്രാന്‍ഡ്‌-ഉം കൂടെ ചേര്‍ന്നു.പ്ലേഗിന്‍റെ രോഗാണുക്കളെ നേരിടാന്‍ കാസ്റ്റിലിന്‍റെ നേതൃത്വത്തില്‍ പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗ്രാന്‍ഡ്‌-ഓരോ ദിനത്തെ കാര്യങ്ങള്‍ വ്യക്തമായി ഗ്രാഫ് പോലെ രേഖപ്പെടുത്തി, മരണവും രോഗവുമെല്ലാം, ഓഫീസിലെ ജോലി കഴിഞ്ഞു രാത്രിയോളം ശുചീകരണപ്രവര്‍ത്തനവുമായി ഗ്രാന്‍ഡ്‌  മുന്നോട്ട് പോയി. റേഡിയോ-യില്‍ ദിനവുംപ്ലേഗിനെ കുറിച്ചുള്ള  ആത്മാര്‍ഥതയില്ലാത്ത കുറെ പരിപാടികളും സര്‍ക്കാര്‍ വകുപ്പിലെ ചില നേര്‍ച്ചപോലെയുള്ള ബോധവല്ക്കരണവും റിയു വിനെയോ ടറോ, ഗ്രാന്‍ഡ്‌ എന്നിവരെ പോലെയോ ഉള്ള ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നവരുടെ മനോവീര്യം കെടുത്തുകയാണുണ്ടായത്.റംബോര്‍ട്ട് കോട്ടാര്‍ട്-എന്ന -ചെറിയ ഒരു കള്ളക്കടത്ത്കാരനുമായി  ചേര്‍ന്ന് തുറമുഖം വഴി നാടുവിടാന്‍ നടത്തുന്ന ശ്രമം കഥയിലൂടെ തുടരുന്നുണ്ട്. പകര്‍ച്ചവ്യാധി ബാധിച്ച ഒരു നാടിന്‍റെ എല്ലാ ചലനങ്ങളും എഴുത്തുകാരന്‍ അതിശയകരമാം വിധം ഒപ്പിയെടുത്തിട്ടുണ്ട്.മരിച്ചവരെ അടക്കാന്‍ തുടക്കത്തില്‍ ശവപ്പെട്ടി ഉപയോഗിച്ചിരുന്നു പിന്നീട് മരണസംഖ്യ കൂടിയപ്പോള്‍ അതൊന്നും പ്രായോഗികമല്ലെന്നായി അത്രമാത്രം മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരുന്നു.നഗരത്തിന്‍റെ ഒരു ഭാഗത്ത്‌ ശവം കൊണ്ടുപോകാന്‍ ട്രെയിന്‍ ഉപയോഗിച്ചിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിന്‍റെ വ്യാപ്തി എത്രയോ വലുതാണ്‌.കൊള്ളക്കാരനായ കൊട്ടാര്‍ഡും റംബോര്‍ട്ടും ഗ്രാന്‍ഡി-നോടൊപ്പം ശുചീകരണപ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകുന്നു, കൊള്ളക്കാരനെന്നു പറയുമ്പോഴും നന്മയുടെ ഒരു മരമായി മുന്നോട്ട് കൊട്ടാര്‍ടിനെ കഥയില്‍ കാണാം.

                                                      കാസ്റ്റ്ല്‍ പുതുതായി ഉണ്ടാക്കിയ മരുന്ന് ഒരു രോഗിയായ കുഞ്ഞിന്‍റെ ശരീരത്തില്‍ പ്രയോഗിക്കുന്നതും ആ കുഞ്ഞ് രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും  ശരിക്കും പതിയ്ക്കുന്നത്‌ അനുവാചകന്‍റെ  ഹൃദയത്തിലാണ്.  പുതിയ മരുന്ന് ഫലപ്രാപ്തിയിലെത്തിയില്ലയെന്ന്‍ വായിക്കുമ്പോള്‍ ശരിക്കും നിരാശപ്പെടുന്നത് കാസ്റ്റ്ല്‍ എന്ന മനുഷ്യനെക്കാളുപരി വായനക്കാരനാണ്.
അത്രമാത്രം വേദനാജനകമായ വഴികളിലൂടെയാണ് ആല്‍ബെര്‍ട്ട് കമു നമ്മെ നടത്തുന്നത്.ആതുരസേവനത്തില്‍ ജാഗ്രത പുലര്‍ത്തിയ ഫാ-പനെലൂവും, ഡോക്ടര്‍ റിച്ചാര്‍ഡും പ്ലേഗിന് അടിമപ്പെട്ട് യാത്രയായി. ശരത്കാലം തുടങ്ങി
മരണ സംഖ്യകുറഞ്ഞുവെങ്കിലും ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യവും കച്ചവടക്കാരുടെ പൂഴ്ത്തിവയ്പ്പും ഒറാലിനെ ദുരിത പൂര്‍ണ്ണമാക്കി. ടറോ എന്ന വ്യക്തിയുടെ ജീവിതവും തത്വചിന്താപരമായ വ്യാഖ്യാനങ്ങളും നമ്മെ ചിന്തയുടെ വഴിയിലൂടെ നടത്തുന്നു. ഓരോരുത്തരുടെ ഉള്ളിലും പ്ലേഗുണ്ട്, ആരും ഇത്തരം അണുക്കളില്‍ നിന്ന് മുക്തരല്ല, ഓരോ മനുഷ്യരും ശ്രദ്ധിക്കുക, അല്ലെങ്കില്‍ അശ്രദ്ധയോടെ ഏതെങ്കിലുമൊരു നിമിഷം മറ്റൊരാളുടെ മുന്നില്‍ ശ്വസം വിടും.നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്ലേഗ് എന്താണ്, എല്ലാപേരും ചിന്തികേണ്ട വിഷയമാണ്, സ്വയം നന്നാവുക , സ്വയം വിളക്കാകുക--പ്ലേഗെന്ന ബിംബം നമുക്ക് മുന്നില്‍ വയ്ക്കുന്ന ചിന്തകള്‍ ആണ്.
ജനുവരിയോടു കൂടി പ്ലേഗിന്‍റെ ആധിക്യവും മരണനിരക്കും കുറഞ്ഞുതുടങ്ങി, അപ്പോഴേയ്ക്കും ആയിരങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയ ടറോയെ പ്ലേഗ് കീഴ്പ്പെടുത്തി, അവസാനം ആ ശബ്ദവും നിലച്ചു.ടറോയുടെ വേര്‍പാടില്‍ കഴിഞ്ഞ ഡോക്റ്റര്‍ റിയുവിന് തന്‍റെ ഭാര്യയുടെ മരണവാര്‍ത്തയുമായപ്പോള്‍
ദുഖം താങ്ങാന്‍ കഴിയാതെയായി--.


                                                     ഫെബ്രുവരിയോടെ പ്ലേഗ് വിട്ടൊഴിഞ്ഞു, നഗരം പഴയപോലെ തിരികെ വരാന്‍ തുടങ്ങി.വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങി, നഗരകവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു,കപ്പലുകള്‍ തുറമുഖത്ത് നിരന്നു, കാമുകീ കാമുകന്മാര്‍ ഇടവേളയ്ക്കുശേഷം നഗരത്തെ വര്‍ണ്ണാഭമാക്കി, ബാന്‍ഡ്മേളവും ഡാന്‍സും--റെയില്‍വേ സ്റെഷനുകള്‍ നിറഞ്ഞു, ശുചീകരണപ്രവര്‍ത്തനങ്ങളില്‍  സജീവമായിരുന്ന കൊട്ടാര്‍ട്-എന്ന മനുഷ്യനെ പോലീസ് മുന്‍പത്തെ ഏതോ കേസില്‍ പിന്തുടരുന്നതും പുതുജീവിതം ആഗ്രഹിച്ച കൊട്ടാര്‍ഡിന്‍റെ അവസ്ഥയും---വായനയെ തെല്ല് ശല്യപ്പെടുത്തുന്നു, നീതിയുടെ പേരില്‍ ചില ജീവിതങ്ങനെ നശിപ്പിക്കുന്ന നീതിപാലകര്‍---.നഗരം സന്തോഷത്തിമിര്‍പ്പില്‍ ആയിരിക്കുമ്പോഴും പ്ലേഗ് ഇനിയും വരില്ലേയെന്ന ശങ്കയോടെ ഡോക്ടര്‍ റിയുവും----.


മരുപ്പച്ച






                                                         
                                                   







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ