2016, ജൂൺ 5, ഞായറാഴ്‌ച

വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍- LES MISERABLES

കരുണയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും  സന്ദേശം ലോകത്തില്‍ വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ  ഒരു   കലാസൃഷ്ടി പേര് പോലെ
പാവപ്പെട്ടവന്‍റെ കഥ പറയുന്ന യുഗോ. ലോകത്തിലെ  സാമ്പത്തിക അസമത്വം
എത്രത്തോളം നിലനില്‍ക്കുമോ അത്രത്തോളം ഇത്തരത്തിലുള്ള എഴുത്തുകള്‍ക്ക് പ്രസക്തിയും ഉണ്ടായിരിക്കും. മെറിന്‍ എന്ന ബിഷപ്പിലൂടെ
ആരംഭിക്കുന്ന കഥ ഒരു  ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്ന് സ്വന്ത ജീവിതത്തിലൂടെ കാണിച്ചു തരുന്നു. രോഗികള്‍ക്കായി സ്വന്ത ഭവനം വിട്ടുകൊടുക്കുന്ന മെറിന്‍ ലളിതമായ ജീവിതം  എന്തെന്ന് കാണിച്ചു തരുന്നു.
തുടക്കത്തില്‍ ചില അതിഭാവുകത്വം തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള വായനക്ക് അത് അനിവാര്യമായിരുന്നു എന്ന് മനസ്സിലാകും. വിശപ്പിന്‍റെയും
അവഗണയുടെയും കയത്തില്‍ നിന്നു വരുന്ന ജീന്‍വാല്ജീന്‍ ആണ് ഇതിലെ മുഖ്യ കഥാപാത്രം. സഹോദരിയുടെ വിശന്നു പൊരിയുന്ന മക്കള്‍ക്ക് കൊടുക്കാന്‍ ഒരു റൊട്ടി മോഷ്ട്ടിക്കുന്ന ജിനെ അഞ്ച് വര്‍ഷത്തെ തടവിനു വിധിക്കുന്നു നിയമ കോടതി. പല വട്ടം ജയില്‍ ചാടാന്‍ ശ്രമിച്ചു എന്ന പേരില്‍
പത്തൊന്പത് വര്‍ഷമാക്കുന്നു ശിക്ഷ. ഒരു കുറ്റവാളിക്ക് ശിക്ഷയാണോ ശിക്ഷനമാണോ വേണ്ടത് എന്ന് ലോകത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല എഴുത്തുകള്‍ ഇവിടെ കാണാം.  ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ജീന്‍വാല്‍ജീന്‍ അന്തിയുറങ്ങാന്‍ ഒരിടത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന സാഹചര്യം, കിടക്കാനായി ഒരുങ്ങുമ്പോള്‍ താന്‍ കണ്ടെത്തിയ സ്ഥലം പട്ടികൂടാണെന്നു പട്ടിയുടെ ആക്രമണത്തിലൂടെ മനസിലാക്കിയ ജീന്‍, പണം കൊടുത്തിട്ടും ഭക്ഷണം കൊടുക്കാത്ത ഹോട്ടലുടമ, ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന വ്യക്തി---ഒരാളോട് സമൂഹം കാണിക്കുന്ന ക്രൂരതുടെ കാണാപ്പുറങ്ങള്‍ എല്ലാം തുറന്നു കാട്ടുന്നു.വര്‍ത്തമാന കാലത്തിലും പ്രസക്തമായ ചില ചോദ്യങ്ങള്‍, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വ്യക്തിയോട് സമൂഹത്തിനുള്ള  പ്രതിബ്ധത, ശിക്ഷ കൊണ്ട് എന്ത് നേടി  -?.  അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ്
മെര്‍വിന്‍റെ ആശ്രമം രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്‍റെ സ്വീകരണം ജീനിന്‍റെ അവസാനത്തെ കച്ചിതുരുമ്പായിരുന്നു. കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും കൊടുത്ത  ബിഷപ്പിന്‍റെ ഭവനത്തില്‍ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീന്‍ പോലീസിന്‍റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്‍റെ ഭവനത്തില്‍  ജീനുമായി
എത്തുന്ന പോലീസിനോട് പാത്രങ്ങള്‍ മാത്രമല്ല ഈ വിളക്കുകാലുകളും ഞാന്‍
ജീനിന് കൊടുതതാനെണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്‍റെ മറുപടി പത്തൊന്പത് വര്‍ഷത്തെ ജയില്‍ ശിക്ഷയിലൂടെ മാറാത്ത ജീനിന്‍റെ ജീവിതം ഒരു പശ്ചാത്താപത്തിലേക്ക് നയിക്കപ്പെടുന്നു----അങ്ങനെ ഈ കഥയിലെ പ്രധാന ബിന്ദു ഇവിടെ തുടങ്ങുന്നു---  അതോടൊപ്പം   നിയമം നടപ്പാക്കപ്പെടെണ്ടതാണ് അതില്‍ മനുഷ്യത്വത്തിന്  വിലയില്ല എന്ന് ചിന്തിക്കുന്ന പോലീസ് ഓഫീസര്‍ ളവേര്‍---ഒരു വേട്ടപ്പട്ടിയെ പോലെ കഥയുടെ അവസാനം വരെ  ജീന്‍ വാല്‍ജീനെ പിന്‍തുടരുന്നു.

                                                                                    തകര്‍ന്നടിഞ്ഞ ഒരു ദേശത്ത് പെട്ടെന്ന്
കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള  മദലിയന്‍ എന്ന് പേരായഒരു മനുഷ്യന്‍ കടന്നുവരുന്നു ആ ദേശത്തെ വ്യവസായത്തെ ഉത്തേജിപ്പിച്ചും ആള്‍ക്കാരുടെ പ്രശനങ്ങള്‍ക്ക് പാരിഹാരം കണ്ടും കണ്ണിലുണ്ണിയാകുന്നു. എല്ലാപേരെയും അത്ഭുതപ്പെടുത്തി ആ ദേശത്തിന്‍റെ മേയാറായി മാറുന്ന ആ മനുഷ്യന്‍ നമ്മുടെ കഥാനായകനായ ജീന്‍വാല്‍ജീന്‍ ആയിരുന്നു.

                                                                                      ജീവിതമാകുന്ന തോണിയുടെ ഒഴുക്ക്
പലര്‍ക്കും പല രീതിയിലാണ്, . ഒരു ജോലിതേടി പോകുന്ന ഫല്‍ദീന്‍ എന്ന യുവതി  കൊസേത് എന്ന പേരായ കുഞ്ഞിനെ തെനാദീര്‍ ദമ്പതികളെ ഏല്‍പ്പിക്കുന്നു  .ഒരു കുഞ്ഞിനെ വളര്‍ത്താന്‍ പാടുപെടുന്ന ഒരമ്മയുടെ വേദനയും അനുഭവവും നന്നായി വര്‍ണിക്കുന്നു ഇവിടെ. കിട്ടിയ അവസരം പാഴാക്കാത്ത തെനാദീര്‍ ദമ്പതികള്‍ ഫല്‍ദീനില്‍ നിന്ന് വല്ലാതെ പണം ഈടാക്കുന്നു.   ഒരു പ്രത്യക സാഹചര്യത്തില്‍
തെരുവിലെറിയപ്പെടുന്ന ഫല്‍ദീന്‍----ഉയര്‍ത്തുന്ന ചിന്തകള്‍ വാര്‍ത്ത‍മാനത്തിലെ ചിന്തകള്‍ക്ക് പ്രസക്തി കൂട്ടുന്നു. അന്നത്തിനായി തെരുവില്‍ ജീവിക്കുന്നവരെ ഗണികയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കയും പഞ്ചനക്ഷത്ര ഹോട്ടലില്‍  വ്യഭിചരിക്കുന്നവരെ  സലുട്ട് ചെയ്യുന്ന
പോലീസിന് പര്യായമായി ആയി ളവേര്‍ നില കൊള്ളുന്നു. നിയമത്തിന്‍റെ വലയില്‍പ്പെടുത്തി ജയിലിലടക്കപ്പെടുന്ന ഫല്‍ദീനെ മനുഷ്യത്വത്തിന്‍റെ പ്രതീകമായ മേയര്‍ രക്ഷപ്പെടുത്തുന്നു. ജയിലില്‍ നിന്നു പുറത്തു വരുന്ന ഫല്‍ദീന്‍ മരണത്തിനു കീഴടങ്ങുന്നു.

                                                                         പേര് മാറ്റി മദലിയനായി കഴിഞ്ഞിരുന്ന
ജീനിനെ  തേടി പെട്ടെന്നായിരുന്നു ആ വാര്‍ത്ത വന്നത്, ആപ്പിള്‍ മോഷ്ടിച്ചതിന്‍റെ
പേരില്‍ ജീന്‍വാല്‍ജീന്‍ അറസ്റ്റിലായി. ഷാഗ്മാത്തിയോവ് എന്ന നിരപരാധിയായ ഒരു മനുഷ്യനായിരുന്നു അത്. ജീനിന്‍റെ നീതി ബോധം -ധര്‍മ്മം
ഉണര്‍ന്നു . നിരപരാധിയായ മനുഷ്യനെ രക്ഷിക്കാന്‍ ജീന്‍ നീതിപീഠത്തിനു മുന്നില്‍ കീഴടങ്ങി. ഇതെല്ലാം ഒരു ആഘോഷമാക്കാന്‍ ളവേര്‍ എന്ന വേട്ടപ്പട്ടി ജീനിന്‍റെ പിന്നിലുണ്ടായി. ജയിലിലടക്കപ്പെട്ട ജീന്‍ കിട്ടിയ അവസരത്തില്‍ അവിടെ നിന്നു രക്ഷപ്പെടുന്നു.   അനാഥയായ കൊസേത്തിനെ  തെനാദിയാരുടെ കയ്യില്‍നിന്നുരക്ഷപ്പെടുത്തി ഒരു മഠത്തില്‍ അഭയം തേടുന്നതും തുടര്‍ന്ന് അവളെ വളര്‍ത്തി ഒരു യുവതി ആക്കുന്നതു വരെയുള്ള സംഭവങ്ങള്‍ അനിര്‍വചനീയമാണ്.യുവതിയായ കൊസെത്തിന് മരിയൂസ് എന്ന യുവാവുമായുള്ള പ്രണയം മഹത്തരമായ ഒരു കാവ്യമായി നിലനില്‍ക്കുന്നു.
മരിയൂസ് കൊസേത്തിന് ആദ്യമായി കൊടുക്കുന്ന പ്രണയ ലേഖനം ബൈബിളിലെ ഉത്തമഗീതമാണോ എന്ന് തോന്നി പോകും--ഒരു നിഷ്ക്കളങ്കമായ
പ്രണയം--തന്നിലേക്ക് മാത്രം ഭൂമി ചുരുങ്ങും പോലെ.
                                                             
                                                            ഒരിക്കല്‍ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ കഴിയുന്ന തെനാദിര്‍ കുടുംബത്തിന്‍റെ തകര്‍ച്ചയും നന്മ തിന്മയുടെ ഏറ്റക്കുരച്ചിലുകളും പട്ടിണി കോലങ്ങളെയും ദാരദ്ര്യത്തെയും വിവരിക്കുന്ന
യൂഗോ എക്കാലത്തേയും മാധ്യമം ആയി നിലകൊള്ളുന്നു. വാട്ടര്‍ലൂ യുദ്ധത്തെക്കുറിച്ചും ആല്‍പ്സ് പര്‍വ്വത നിരകളെക്കുറിച്ചും നല്ല ഒരു വിവരണം ഈ കഥയിലുടനീളം നല്‍കുന്നു. തെരുവിലെ  മനുഷ്യ ജീവിതവും തെരുവിന്‍റെ നന്മ-തിന്മകളും അവിസ്വസനീയമാം വണ്ണം വരച്ചുകാട്ടുന്നു. തെരുവ് യുദ്ധത്തില്‍ പങ്കെടുത്ത് മുറിവേല്‍ക്കുന്ന മരിയൂസിനെ രക്ഷപ്പെടുത്തി
കൊസേത്തിന്‍റെ അടുത്തെത്തിക്കുന്ന ജീന്‍ എക്കാലത്തേയും നന്മയുടെ   പ്രതീകമാകുന്നു.  എന്നും ഒരു നിഴല്‍ പോലെ ജീനിനെ പിന്‍തുടര്‍ന്ന ളവേര്‍ എന്ന പോലീസ് ഒരവസരത്തില്‍ മരണത്തിന്‍റെ നിഴലില്‍ അകപ്പെടുന്നതും ജീനിന്‍റെ അകമഴിഞ്ഞ കരുണ ലവേറിനെ തലോടുന്നതും ചിന്തയുടെ പുതിയ മേച്ചില്‍പ്പുറം തേടാന്‍ ളവേറിനെ സഹായിക്കുന്നു.മരണം പുല്‍കും വരെ സത്യവും കരുണയും ത്യാഗവും കരുതലും മാത്രമായി ജീവിച്ചഒരു മനുഷ്യന്‍---.
അതാണ് ജീന്‍, ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ ഈ സാഹിത്യസൃഷ്ടി വായിച്ചു തീര്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല.

                                                              




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ