2016, മേയ് 22, ഞായറാഴ്‌ച

പ്രണയമാകുന്ന ഹൃദയം

ഹൃദയം മാറ്റിവക്കല്‍ ആദ്യമായി നടന്നത് പ്രണയിക്കുന്നവരില്‍ ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ടാകാം  പ്രണയിക്കുന്നവര്‍ക്കിടയില്‍ ഒത്തിരി വേദന അനുഭവപ്പെടുന്നത്. ഇടക്ക് വച്ച് മുറിഞ്ഞുപോകുന്ന പ്രണയത്തില്‍ ഒരാള്‍ ഒരാളുടെ ഹൃദയം കവര്‍ന്നെടുത്തിരിക്കും  പിന്നെ ജീവിതകാലം മുഴുവന്‍ ഒരാള്‍ ഹൃദയമില്ലാതെ
ജീവിക്കുക. പറയാന്‍ എളുപ്പവും സങ്കീര്‍ണവുമായ ഒന്നല്ലേ പ്രണയം.ഒരാള്‍ ഒരാള്‍ക്ക്‌ വേണ്ടി ഭാരപ്പെടുന്ന എന്തോ ഒന്ന്. ഒരുമിച്ചിരിക്കുമ്പോള്‍ മിന്നല്‍ പോലെ മായുന്ന സമയവും, കാത്തിരിക്കുമ്പോള്‍ ഒരിക്കലും മുന്നോട്ട് പോകാത്ത സമയവും ഇതല്ലേ പ്രണയം. പരസ്പരം രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഒരേയൊരു ബന്ധം പ്രണയത്തിനു മാത്രം അവകാശപ്പെട്ടതല്ലേ, നല്ല പ്രണയം നശിക്കുന്ന ഈ കാലത്ത് ഒരു പക്ഷെ ഏറെ
അപകടം പിടിച്ചതും പരസ്പരം കൈമാറുന്ന രഹസ്യങ്ങള്‍ ആകാം.ബാഹ്യ്‌മായി നിണം ചൊരിയാതെ എന്നാല്‍ ആന്തരീകമായി ഒത്തിരി വേദനയനുഭവിക്കുന്ന നല്ല ഹൃദയം മാറ്റിവക്കല്‍ ഒത്തിരി ഈ ഭൂമിയില്‍ ഉണ്ടാകട്ടെ---.

2016, മേയ് 16, തിങ്കളാഴ്‌ച

സാഹിത്യം--കാപട്യം


         
 ആത്മാര്‍ഥത ഇല്ലാത്ത എഴുത്തുകള്‍
  **********************************

എഴുതുന്നു ഞാനേറെ
കഥയും കവിതയും ഗദ്യവും
വര്‍ണ്ണിക്കുന്നു പ്രകൃതിയെ
ധരണിയെ  സാഗരത്തെ പക്ഷികളെ
ഗുണദോഷവിചിന്തനം ചെയ്യുന്നു
മനുഷ്യജീവിതത്തിന്‍ കുറവുകളെ
ചീഞ്ഞുനാറും രാഷ്ട്രമീ മാംസയെ

ഞാനൊട്ടു സ്നേഹിക്കില്ല
മണ്ണിനെയും മനുഷ്യനെയും
തേടുന്നുകുറുക്കുവഴികള്‍
സ്വാര്‍ത്ഥമാം കാര്യത്തിനായി

ഭിക്ഷ തേടുന്നോനെ പുച്ഛമായി
നോക്കുന്നോരിന്നു   വ്യര്‍ത്ഥമാം
തത്വശാസ്ത്രങ്ങള്‍പടക്കുന്നു
നിര്‍മ്മലമാം തൂലികയില്‍

മണ്ണ്തീണ്ടാത്തോര്‍  മന്‍വെട്ടി
കാണാത്തോര്‍ പുലമ്പുന്നു
മണ്ണിന്‍റെ രോദനങ്ങള്‍

ഇല്ലയൊരിക്കലും  ചേരില്ല          
വാക്കും കര്‍മ്മവുമീ ജീവിതത്തില്‍
കാണുന്നുയിവരിന്നു രണ്ടുമേ
സമാന്തരരേഖപോല്‍

എല്ല്തേടുംചാവലിപോല്‍
അവാര്‍ഡിനായി പരക്കം
പായുന്നോരോ കോമരങ്ങള്‍

അപരനെ നേര്‍വഴിക്കാക്കാന്‍
പാടുപെടുന്നോരെഴുത്തുകാര്‍
ഹൃത്തിലടിയുംതമസ്സൊന്ന്    
കണ്ടിരുന്നെങ്കില്‍


2016, മേയ് 12, വ്യാഴാഴ്‌ച

നെഴ്സ്‌മാര്‍ക്കായി---


         നെഴ്സ്‌മാര്‍ക്കായി
         *******************

കരുതലില്‍ തലോടലേകിയൊരച്ചനേയും
പത്തുമാസംപേറിയയൊരമ്മയേയും
സമ്മാനം നല്‍കിയൊരു സുഹൃത്തിനെയും
ജീവകാലമോര്‍ക്കുന്നോര്‍
ആദ്യസ്പര്‍ശനമേകിയൊരു
ഭൂമിതന്‍മാലഖയാം
സൂതികര്‍മ്മിണിയെ എന്തേ
ഒരുനാളെങ്കിലും ഓര്‍ക്കുന്നില്ല---







2016, മേയ് 11, ബുധനാഴ്‌ച

വെളിച്ചം

ഉള്‍വെളിച്ചം നഷ്ടപ്പെട്ടോരിന്നു
ബാഹ്യമോടിയില്‍ ജീവിക്കുന്നു
അപരനായിജീവിക്കാന്‍
ലോകമെന്തെന്നറിഞ്ഞീടണം
സ്വാര്‍ത്ഥതയകറ്റീടാന്‍
ദീപമൊന്നുതെളിക്കേണം
തമസ്സ്നിറഞ്ഞോരുഹൃത്തില്‍




2016, മേയ് 10, ചൊവ്വാഴ്ച

സ്ത്രീ

കുഞ്ഞായിരുന്നപ്പോള്‍
നാണംകൊണ്ട്   തല കുനിച്ചവള്‍

കല്യാണപ്രായമായപ്പോള്‍
താലിക്കായി തലകുനിച്ചവള്‍

അമ്മയായപ്പോള്‍ മക്കള്‍ക്കായി
തലകുനിച്ചവള്‍

എന്നും സകലതും ത്യജിക്കും
ത്യാഗപൂര്‍ണ്ണയാണ് സ്ത്രീ




2016, മേയ് 7, ശനിയാഴ്‌ച

നേര്‍കാഴ്ചകള്‍

അടുത്ത സമയത്തായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അപലപിക്കപ്പെടേണ്ടതും നടക്കാന്‍ പാടില്ലാത്തതുമായ ചില സംഭവങ്ങളെക്കുറിച്ച് പറയാതെ വയ്യ. എന്തെങ്കിലും വിഷയം കിട്ടുമ്പോള്‍  ആഘോഷമാക്കാന്‍ ശ്രമിക്കുന്ന വാര്‍ത്താചാനലുകളും സാഹിത്യകാരും
പരസ്പരം ചെളിവാരിയെറിയാന്‍ നോക്കുന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയത്തില്‍ ഇടപെടുന്ന മതനേതാക്കളും നിസംഗഭാവത്താല്‍ ഇതൊന്നും എന്‍റെ ഉത്തരവാദിത്തത്തിലുള്ള കാര്യമല്ല എന്ന് വിചാരിക്കുന്ന പൊതുസമൂഹവും
എല്ലാത്തിനും ഉത്തരവാദികളല്ലേ. പട്ടിണിയും ദാരിദ്ര്യവും മൂലം പലരും നട്ടം തിരിയുമ്പോള്‍ ആകാശംമുട്ടെ ആരാധനാലയങ്ങള്‍ പണിയുന്ന കപട ഭക്തരും
ചമ്മന്തിഅരക്കാന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന പാവങ്ങള്‍ക്ക് ഒരു തേങ്ങ
കൊടുക്കാത്ത മനുഷ്യന്‍ പലതിനും തേങ്ങയുടച്ച്‌ ദൈവ പ്രീതി നേടാന്‍ ശ്രമിക്കുന്നു, വൈദുതിയില്ലാത്ത ഭവനങ്ങള്‍ക് ഒരു മെഴുകുതിരി പ്രകാശം കൊടുക്കാത്തവര്‍ കൊച്ചുപള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ ദൈവ പ്രീതി
ഉണ്ടാകുമോ. സ്ത്രീസ്വതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍
സ്ത്രീകളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ എത്ര കണ്ട് ഇടപെടുന്നു ?. ശീതീകരിച്ച മുറികളില്‍ ഇരുന്നു പ്രമേയം പാസ്സാക്കിയതുകൊണ്ടോ ചാനലില്‍ ഇരുന്നു ചര്‍ച്ച നടത്തിയ കൊണ്ടോ പ്രശ്നപരിഹാരം ഉണ്ടാകുമോ? . നല്ല മണ്ണും നല്ല വെള്ളവും കിടക്കാന്‍ ഒരു ഭവനവും ഓരോ പൌരന്‍റെയും അടിസ്ഥാന അവകാശമല്ലേ ? എന്തെങ്കിലും ഒരു സംഭവം ഉണ്ടായാല്‍  ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയക്കാരുടെ നീക്കം
ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാപേര്‍ക്കും ഭരണഘടന
അനുശാസിക്കുന്ന തുല്യനീതി നടപ്പാക്കേണ്ടത് ഭരണയന്ത്രം ചലിപ്പിക്കുന്നവരുടെ ഉത്തരവാദിത്തമല്ലെ. എല്ലാറ്റിനുമുപരി നാം ജീവിക്കുന്ന പ്രദേശത്തെ സാമുഹിക പ്രശ്നങ്ങളെ കാണേണ്ടത് ഓരോരുത്തരുടേയും
ചുമതലയല്ലേ?



പത്ത് കിലോമീറ്റര്‍ നമ്മള്‍ റോഡിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം
വണ്ടിയോടിച്ചുപോയാല്‍  എത്രയോ മാനസികരോഗികളെയും, ഭിക്ഷക്കാരെയും കാണാം . ഒരു കിലോ അരി കൊണ്ട് അഞ്ച്പേരുടെ വിശപ്പടക്കാം എന്ന തിരിച്ചറിവ് എല്ലാപേര്‍ക്കും ഉണ്ടായാല്‍  കുറെ  പേരുടെ പട്ടിണി മാറ്റാന്‍ കഴിയില്ലേ, പ്രസംഗത്തെക്കാളും വലിയ വിപ്ലവം ഇതല്ലേ.ദിനംപ്രതി  രോഗം മൂലവും  കടക്കെണിമൂലവും ആത്മഹത്യയിലേക്ക് വീഴുന്ന  എത്രയോ കുടുംബങ്ങള്‍,   നമ്മുടെ കരങ്ങള്‍ ഇവരിലാരുടെയെങ്കിലും അടുത്ത് എത്താറുണ്ടോ ?.  വാക്കുകളെക്കാളും പ്രവര്‍ത്തിക്ക് പ്രാധാന്യം കൊടുക്കേണ്ട സമയം കഴിഞ്ഞു.   ഒരു കൊതുകിനെ കൊല്ലാന്‍ വടിവാള്‍ വേണ്ട എന്ന് പറയും പോലെ നമുക്കു ചുറ്റുമുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കാം.    എന്തിനും ഏതിനും മറ്റുള്ളവരെ പഴിച്ച് നമ്മുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള മനോഭാവത്തിന് ഒരു മാറ്റം വരണം.അയല്‍വക്കക്കാരന് ഒരു ലോട്ടറി അടിച്ചാല്‍ ഉറക്കം വരാത്ത മലയാളി എന്തുകൊണ്ട് അയല്‍ക്കാരന്‍റെ വിഷമത്തില്‍ പങ്കാളിയാകന്നില്ല.   ഇനിയും  നമ്മുടെ നാട്ടില്‍ ഒരമ്മയുടെ കണ്ണുനീരു വീഴാന്‍ പാടില്ല -ഒരു സോദരിയും അപമാനിതയാകാന്‍ പാടില്ല.




                                               

                                                     


                                               






2016, മേയ് 4, ബുധനാഴ്‌ച

പക്ഷി---

മണലാരണ്യത്തില്‍ പിറന്ന പക്ഷികളെ
 ഭാഗ്യമുള്ളോരല്ലോ നിങ്ങള്‍
മലയാളമണ്ണില്‍ പറന്നിരുന്നോരോ
പക്ഷികളും കള്ളുഷാപ്പിലെ
ചട്ടിയിലായല്ലോ----

2016, മേയ് 3, ചൊവ്വാഴ്ച

തോള്‍

ഉയരത്തിലെത്താന്‍
തോള്കൊടുത്തോനെ
ഒരുനാള്‍ ചവിട്ടി താഴെയിട്ടോന്‍
പത്ത്മാസം ചുമന്നോരമ്മയെ
തള്ളിപ്പറയുമ്പോലെയല്ലേ

2016, മേയ് 1, ഞായറാഴ്‌ച

സൌന്ദര്യം

ദൂരത്ത്‌ നിന്ന് നോക്കിയപ്പോള്‍
നിന്നില്‍ കണ്ട വൈരൂപ്യം

നിന്‍ ഹൃദയമറിഞ്ഞപ്പോള്‍
എന്തേ എന്നില്‍ സൌന്ദര്യമായി

മുന്‍വിധിയാലെ അപരനെ
വിധിക്കാനോരുങ്ങുന്നോര്‍

നിമിനേരം ഹൃദയമൊന്നു
കണ്ടെങ്കില്‍---