2017, ജൂൺ 25, ഞായറാഴ്‌ച

കപട വിശ്വാസങ്ങള്‍

         
നീയല്ല ഞാനാണ് ശരിയെന്ന്‍-
ചൊല്ലി പതിഞ്ഞ വാക്കുകളാല്‍
മതവാദികള്‍ കൂട്ടുന്നു കുരുക്കുകള്‍
തെരുവോരങ്ങളില്‍-

അലഞ്ഞു നടക്കും ദൈവത്തെ
കാണാതെയലയുന്നൊരുകൂട്ടം
വിശക്കും മനുഷ്യനെ കാണാതെ--
നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നു-
കളിമണ്ണിനും ഉണക്ക മരത്തിനും

മതഭ്രാന്തിന് വളമായി കലര്‍ത്തുന്നു
ആത്മീയതയും രാഷ്ട്രീയവും
വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു
താന്താങ്കളുടെ വയറ്റിപ്പിഴപ്പിനായി

മരത്താലെ കുരിശുകള്‍  മെനയുന്നു
കുരിശിന്‍റെ മഹത്വമെന്തന്നറിയാതെ
സ്വയം കുരിശാകേണ്ടവരിന്ന്‍
അപരന് കുരിശാകുന്നു,
പുലമ്പുന്നു ആദര്‍ശങ്ങള്‍
ത്യാഗമെന്തെന്നറിയാതെ

ആകാശംമുട്ടെ ഉയര്‍ത്തുന്നു ദേവാലയങ്ങള്‍
എളിമയെന്ന പുണ്യമറിയാത്ത മനുഷ്യര്‍--
കവലതോറുമുയര്‍ത്തുന്നിവര്‍
ദൈവത്തിന്‍ പേരില്‍ കാണിക്ക വഞ്ചികള്‍

മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ