2016, ജനുവരി 30, ശനിയാഴ്‌ച

നാവ്

ഞാനറിയാതെ കണ്ണിമക്കുന്നതും
ഹൃദയമിടിപ്പും കാണുന്ന ദൈവമേ
ചെറിയൊരു മാംസമാകും നാവിനെ
നിയന്ത്രിക്കാന്‍ കഴിയാതെയുഴറുന്നു
ഞാന്‍---

2016, ജനുവരി 29, വെള്ളിയാഴ്‌ച

സഹനം

ഫലമേകുമൊരു മുന്തിരിയാകാ
ശാഖകളൊക്കെ വെട്ടിയൊരുക്കണം
വര്‍ണ്ണംപ്പരത്തും ശലഭമാകാ
പ്യുപ്പയൊന്നു പൊഴിയേണം
സന്തോഷമെന്തെന്നറിയാനായി
സഹനമെന്ന കുരിശെടുക്കേണം


2016, ജനുവരി 28, വ്യാഴാഴ്‌ച

പ്രാപിക്കല്‍

മണ്ണിന്‍റെ മണമേല്‍ക്കാതെ വയറ്
നിറക്കാന്‍  ശ്രമിക്കുന്നവരും
പ്രണയമില്ലാതെ പെണ്ണിനെ
പ്രാപിക്കാന്‍ വെമ്പുന്നവരും
ഫലത്തിലൊന്നല്ലെ ചെയ്യുന്നത്---

2016, ജനുവരി 24, ഞായറാഴ്‌ച

അനാഥന്‍

അമ്മയില്ലാത്തൊരു ജന്മദിനം 
വന്നെന്‍ ജീവിതത്തില്‍
നഷ്ടബോധത്താല്‍ തരിച്ചു
നിന്നൊരുദിവസം
അമ്മതന്‍ സ്നേഹവും
കരുതലുമോര്‍ത്തൊരു ദിനം

ചേതനയറ്റയെന്നമ്മതന്‍
മൂര്‍ധാവില്‍ ചുംബിച്ച
നിമിഷം ഞാനറിഞ്ഞില്ല
അമ്മ നഷ്ട്പെട്ടൊരു
അനാഥനാണെന്ന സത്യം--

കുറുംകവിതകളിലൂടെയക്ഷരം
ചൊല്ലിപ്പടിപ്പിച്ചോരമ്മയെ
ഓര്‍ത്തീടുന്നു ഞാനെന്‍ തൂലികയില്‍
ജന്മദിനംപോലുമറിയാത്തൊരു
സോദരര്‍ ജീവിക്കുമീനാട്ടിലെന്‍
ജന്മദിനത്തിനെന്തുപ്രസക്തി ?

അമ്മയാരെന്നറിയാത്തൊരു കുഞ്ഞും
ഞാനുമെന്തുന്തരമീഭൂവില്‍ ?
തെരുവില്‍ക്കഴിയും അനാഥത്വത്തിന്‍
വേദനയറിയും  സോദരോട് 
പക്ഷംചേരുന്നു ഞാനുമിന്നു---




മനീഷികള്‍

കാപട്യക്കാര്‍ കാപട്യം മറയ്ക്കാനായി
കോപ്പുകൂട്ടുന്നു പലവിധമീഭൂവില്‍
ലോകത്തിന്‍ ചാപല്യമേല്‍ക്കാത്തവര്‍
ഉള്ളുകാട്ടാന്‍ ഉപായമില്ലല്ലോയെന്നോര്‍ത്തു
കേഴുന്നവരല്ലോ യഥാര്‍ത്ഥ മനീഷികള്‍-






2016, ജനുവരി 23, ശനിയാഴ്‌ച

ഉദ്യാനപാലകന്‍

അപരന് നയനസുഖത്തിനായി
രാപ്പകല്‍ കാവലിരിക്കും
ഉദ്യാനപാലകരുടെ
ഹൃദയവ്യഥയാരറിയുന്നു---

ചിത്രശലഭം

കണ്ണിന് കുളിര്‍മപരത്തും ശലഭമേ
നിന്നെപുണരാന്‍ നടന്നു കാതങ്ങള്‍
തളര്‍ന്ന് വിവശനായി പരിത്യക്തനായി
നിദ്രയിലാണ്ട സമയമെന്‍കര്‍ണങ്ങളില്‍
നീ മൊഴിഞ്ഞില്ലേ പ്രണയാക്ഷരങ്ങള്‍-

2016, ജനുവരി 18, തിങ്കളാഴ്‌ച

പുല്‍ക്കൊടി

പുല്‍ത്തകിടിയില്‍ ചവിട്ടി
നടക്കാന്‍ പാദങ്ങള്‍ക്കെന്തു
സുഖം, ആരറിയുന്നു പാവം
പുല്‍ക്കൊടിയുടെ വേദന----

2016, ജനുവരി 13, ബുധനാഴ്‌ച

തെരുവിലലയും ദൈവങ്ങള്‍


തുലാവര്‍ഷം കോരിച്ചൊരിയുമൊരുനാളില്‍
തിരക്കേറും സത്രത്തില്‍ കണ്ടുഞാനെന്‍ സോദരനെ
മുഷിഞ്ഞൊരു വസ്ത്രവും നീട്ടിയ ദീക്ഷയും
അലക്ഷ്യമായിപ്പറക്കും തലമുടിയും

ചിന്താശേഷി നഷ്ടപ്പെട്ടൊരുമനുഷ്യകോലം
ചടഞ്ഞിരിക്കുന്നു തിരക്കേറുമീ സത്രത്തില്‍
മഴയൊന്നു ശമിച്ചനേരം സത്രത്തില്‍
നിന്നവര്‍ കൊഴിഞ്ഞു ഓരോന്നായി
അവസാനമീസത്രത്തിലവശേഷിച്ചു
ഞാനെന്നുമെന്‍ സോദരനുംമാത്രം

തെല്ലൊരുശങ്കയുണ്ടെനിക്കെങ്കിലും
 ഞാനവനെക്ഷണിച്ചുവൊരു കോപ്പ
ചായക്കായിയടുത്തപ്പീടികയില്‍
സന്തോഷമെന്നെപ്പിന്തുടര്‍ന്നസോദരനോട്
ചോദിച്ചുപലതും ഞാന്‍ ആകാംക്ഷയോടെ

എവിടെനിന്നുവരുന്നുയെവിടെക്ക്പോകുന്നു
 ഒന്നിനുമുത്തരമില്ലവനില്‍,
ദിശാബോധം നഷ്ടപ്പെട്ടവര്‍ക്കെന്തുത്തരമീ
ഭൂവില്‍  ?

അത്താഴത്തിനെന്തെന്ന ചോദ്യത്തിനുമുന്നില്‍
നിര്‍വികാരനായിയൊരുനിമിനേരവന്‍
പതിനഞ്ചുറുപ്പിക തരുമോയെനിക്ക്
എന്നിലെ പശിയോന്നകറ്റട്ടെ-
വേണ്ട വേറൊന്നുമീഭൂമിയിലവനിന്ന്
ഒരു നേരംപശിയകറ്റേണമത്രമാത്രം

ഒരുനിമിഷം കണ്ടുഞാനവനുടെകണ്‍കളില്‍
ക്രുശിതനായയേശുവിന്‍  രൂപത്തെ
വയറുനിറക്കാന്‍ വകയുമായെന്നില്‍
നിന്നകലും സോദരനെ നിറകണ്ണുമായി
നോക്കിനിന്നു നിമിഷനേരം--

ഉമിത്തീയുടെ നീറ്റല്‍പോല്‍ നീറുമെന്‍
ഹൃദയമീ അനാഥര്‍ക്കായി-- അല്ല
തെരുവിലലയുമെന്‍ സോദരര്‍ക്കായി--



2016, ജനുവരി 10, ഞായറാഴ്‌ച

ചുംബനസമരം

നാട്ടിലെങ്ങും ചുംബനസമരം
ചുംബിച്ചവരും ചുംബനമേറ്റവളും
ഉറങ്ങുന്നു  സ്വസ്ഥമായി
കണ്ടവര്‍ക്കും  മൊബൈലില്‍
പകര്‍ത്തിയവര്‍ക്കും
ഉറക്കമില്ലാത്ത രാവുകള്‍ ---

മരുപ്പച്ച

2016, ജനുവരി 5, ചൊവ്വാഴ്ച

പ്രകൃതി


മനസ്സ് കലുഷിതമായൊരുനാളില്‍
അക്ഷമാനായി പ്രകൃതിയെനോക്കിയിരുന്നുഞാന്‍
സ്നേഹോജ്ജ്വലമാം  പ്രകൃതിതന്‍ ഭാവo ,
അന്നം തേടിയും നേടിയും നീലവിഹായസില്‍
പറക്കുംപക്ഷികള്‍ കരുതുന്നുയിണക്കായി സകലതും
മനുഷ്യനിന്നു നക്ഷ്ടമാകും ഭാവങ്ങള്‍
പലതും കാണുന്നുഞാനിന്നീ പക്ഷികളില്‍,
ജീവവായു നല്‍കും വൃക്ഷചില്ലകള്‍
കാറ്റത്താടുന്നു വ്യത്യസ്തമാം താളത്തോടെ
മാറിമറിയുംമനുഷ്യഹൃദയംപോല്‍,
തലക്കുമുകളിലനുഗ്രഹം വര്‍ഷിക്കും
കരങ്ങള്‍പോല്‍ ഭൂമിക്കുതണലേകുന്നു  വൃക്ഷശിഖരങ്ങള്‍
കാലത്തിനൊപ്പവുംകാലംതെറ്റിയും പൂവിടും ചെടികളും
ഭൂമിക്കു സൗരഭ്യംപരത്തും  പൂക്കളും
പിന്നെ വര്‍ണ്ണപകിട്ടേകും  ശലഭങ്ങളും ,
പ്രകൃതിക്കീണംനല്‍കി പൂക്കളെത്തേടി
തേന്‍കുടിക്കാന്‍ വെമ്പുംവണ്ടുകളറിയുന്നില്ല
പരിപാവനമാംപരാഗണംപോലും താന്‍മൂലമെന്നു-- -----
നിന്‍ ചൈതന്യംപ്രകൃതിയിലോളിപ്പിച്ചുവച്ച
ദൈവമേ നിനക്ക് നന്ദി------.