2016, മാർച്ച് 31, വ്യാഴാഴ്‌ച

നെല്‍സണ്‍ മണ്ടേല

ഇരുപതാംനൂറ്റാണ്ടില്‍ പ്രകാശമായി ഉദിച്ചുയരുന്ന ലോകനേതാക്കളില്‍
ഒരാള്, നിറം കറുപ്പായത്തിന്‍റെപേരില്‍ ജനിച്ച മണ്ണില്‍ അടിമയായി കഴിയേണ്ടിവന്ന ഒരു ജനവിഭാഗത്തെ പ്രകാശത്തിലേക്ക് നയിച്ച ഒരു സൂര്യകിരണം, ഈ നൂറ്റാണ്ടിലെ സമാനകളില്ലാത്ത ഒരു മനുഷ്യസ്നേഹി  അതാണ് നെല്‍സണ്‍ മണ്ടേല.ആഫ്രിക്കാവന്‍കരയുടെ തെക്കെയറ്റത്തുള്ള ദക്ഷിണാഫ്രിക്ക എന്ന രാജ്യത്ത് നിലനിന്നിരുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ ഒരു സമ്പ്രദായമായിരുന്നു അപ്പാര്ത്തൈഡ്‌ (Appartheid) . ജനിച്ച നാട്ടില്‍ അടിമയായി കഴിയുകയെന്നത് ഏറ്റവും അപമാനായ ഒരു അവസ്ഥയായി കരുതിയ മണ്ടേല സ്വതന്ത്രത്തിനുവേണ്ടി നയിച്ച സമരവും
ജയില്‍ വാസവും ഈ ലോകമുള്ളടത്തോളം ഓരോ മനുഷ്യസ്നേഹികളുടെ ഹൃദയത്തിലും തങ്ങിനില്‍ക്കും. ഇരുപത്തിയേഴു  വര്‍ഷം തുറുങ്കിലടക്കപ്പെട്ട
ഒരു വ്യക്തിയുടെ കയ്യില്‍ അതേ രാജ്യത്തെ ഭരണം എത്തിപ്പെടുക എന്നത് ഒരു പക്ഷെ ചരിത്ര നിയോഗമാകാം. ഇന്ത്യന്‍ സ്വതന്ത്ര്യസമരവുമായി ഒത്തിരിയേറെ സമാനതകളും വൈരുധ്യങ്ങളുംഉണ്ടായിരുന്ന ഒരു സമരമുറയായിരുന്നു മണ്ടേല നേതൃത്വം നല്‍കിയിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെത്.
മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തെ ആത്മീയവാദമായി ഭാരതീയര്‍
കണ്ടപ്പോള്‍ അതിനെ ഒരു രാഷ്ട്രീയതന്ത്രമായി കാണാനാണ് മണ്ടേല ശ്രമിച്ചത്
അഹിംസാ വാദം മാത്രമായിരുന്ന മണ്ടേല സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഹിംസാ വാദത്തിലേക്ക് പോകുകയും എം കെ   എന്ന സായുധ സഘടനക്ക് രൂപം നല്‍കുകയും ചെയ്യുന്നതായി കാണാം. ഈ രണ്ട് അവസ്ഥയും ഇന്ത്യയില്‍
ഗാന്ധിജിയില്‍ നിന്നു സുഭാഷ ചന്ദ്രബോസിലേക്കുള്ള ദൂരമായി കാണാം. ഈ രണ്ട് വ്യക്തിത്വവും മണ്ടേലയെന്ന ഒരു വ്യക്തിയില്‍ പ്രകടമായി എന്നതാണ് പ്രസക്തം. കാട്ടുമൃഗത്തെ വെറും കൈകൊണ്ട് നേരിടാന്‍ കഴിയില്ലയെന്ന വലിയ ബോധ്യവും സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴിയില്ല എന്ന നെഹ്‌റുവിന്‍റെ വാക്കുകളും എല്ലാം ചേര്‍ന്നപ്പോള്‍ സഫലമായ ആഗ്രഹം അതായിരുന്നു  ഒരു ജനത നേടിയ വിജയം  1994 മെയ്‌-10-   ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ആയി മണ്ടേല അധികാരത്തിലെത്തിയതിലൂടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ