2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പൌലോ കൊയ്‌ലോ- ആല്‍കെസ്റ്റ്

                           

എഴുപത്തിയൊന്നു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ആറര കോടി കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത വിഖ്യാതമായ ഒരു നോവല്‍ പരിചയപ്പെടുത്തുന്നത് അനിവാര്യമാണോ എന്ന് തെല്ല്‌ സംശയമുണ്ട്,  സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലന്‍റെ കഥയാണ്‌ പൌലോ കൊയ്‌ലോ പറയുന്നത്.മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്‌ ഒന്ന് കൂടി മാറ്റ് കൂട്ടുന്നത്‌ ആമുഖമായി കൊയ്‌ലോയുടെ സൃഷ്ടികളെക്കുറിച്ചുള്ള  പഠനം വിവരിക്കുന്ന കെ എം വേണുഗോപാലിന്റെ എഴുത്താണ്. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍റെ വികാസത്തിന് പുതിയ ദര്‍ശനങ്ങള്‍ തന്നത് സിഗ്മണ്ട് ഫ്രോയ്ഡ്, കാറല്‍ മാര്‍ക്ക്സ്, ഫ്രെഡ്രിക് നീത്ഷെ എന്നിവരാണല്ലോ. ഇവര്‍ക്ക് മൂന്നു പേര്‍ക്കും മതത്തെക്കുറിച്ചും മതവിശ്വാസത്തെക്കുറിച്ചും, ദൈവവിശ്വാസത്തെക്കുറിച്ചും വ്യതസ്തമായ നിലപാടുകള്‍ ആയിരുന്നു. ഒരു പക്ഷെ യുക്തിചിന്തകള്‍ ആയിരിക്കാം എല്ലാത്തിനും അടിസ്ഥാനം. ഇതിനൊക്കെ വ്യത്യസ്തമായിയാണ് പൌലോ കൊയ്‌ലോയുടെ കണ്ടെത്തലുകള്‍, സര്‍ഗാത്മകതയുള്ള ഓരോ മനുഷ്യനും അവരുടെതായ മാര്‍ഗങ്ങളില്‍ ദൈവത്തെ കണ്ടെത്തിയവരായിരിക്കും. പ്രകൃതിയെ ദൈവത്തിന്‍റെ ഒരു പര്യായമായോ കൈവെള്ളയായോ കാണാന്‍ അവര്‍ക്ക്‌ കഴിയും. ഇത്തരം ചിന്തകള്‍ ആയിരിക്കാം പൌലോ കൊയലോയുടെ എഴുത്തുകളെ നോവല്‍ അല്ല ദാര്‍ശനീക  ചിന്തകള്‍ എന്നൊക്കെ വിമര്‍ശകര്‍
പറയുന്നത്. സാത്താന്‍ ആരാധനയില്‍ ഒരു ഘട്ടത്തില്‍ ആയിരുന്ന പൌലോ കൊയ്‌ലോ നല്ല ഒരു ദൈവവിശ്വാസി ആകുന്നത് ചിലപ്പോള്‍ ദൈവത്തിന്‍റെ ഇടപെടല്‍ ആയിരിക്കാം--- ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ എഴുത്തുകാരനെ മറ്റൊരു സംസ്കാരത്തില്‍ ആയിരിക്കുന്നവരുടെ മനസ്സില്‍ കുടിയിരുത്തുക എന്നൊക്കെ നമുക്ക് വ്യാഖ്യനിക്കാം, അക്കാര്യത്തില്‍ പരിഭാഷ നിര്‍വഹിച്ച രമാമേനോന്‍ വിജയിച്ചിരിക്കുന്നു.
                                                   
      , തന്‍റെ ജോലിയോടും കൂറും വിശ്വസ്തയും ഉള്ള ഇടയ ബാലനാണ് സാന്റിയാഗോ, കൂടെയുള്ള ഓരോ ആടുകളുടെ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ കഴിയുന്നവന്‍. ആട്ടിന്‍ രോമം വില്‍ക്കാന്‍ ആടുമായി പോകുന്ന  സമയത്ത് കണ്ടുമുട്ടുന്ന ആണ്ടുലീസക്കാരിയായ പെണ്‍കുട്ടി തെല്ല്‌ സമയത്തേക്കെങ്കിലും അവന്‍റെ മനം കവര്‍ന്നു. എപ്പോഴും  ബുക്കുകള്‍ കയ്യില്‍ കരുതുകയും, ഇനിയുള്ള സമയം കുറെ വലിയ ബുക്കുകള്‍ വാങ്ങണം എന്ന ചിന്തയും നിധിതേടിപ്പോകുന്ന ഇടയബാലന്‍റെ പ്രത്യകതയായി കൊയ്‌ലോ ചൂണ്ടികാട്ടുന്നു. സ്വപ്നങ്ങള്‍ വിശകലം ചെയുന്നതിനായി ഒരു സ്ത്രീയുടെ അടുക്കല്‍ എത്തുന്ന ഇടയബാലന്‍ ശരിക്കും സന്ദേഹിയായ ഒരു മനുഷ്യനെ
വരച്ചുകാട്ടുവാനുള്ള  കൊയലോയുടെ ശ്രമമായി കാണാം.  യാത്രയുടെ തുടക്കത്തില്‍ കണ്ടു മുട്ടുന്ന സലെമിലെ രാജാവെന്ന്  സ്വയം പരിചയപ്പെടുത്തിയ മനുഷ്യന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇടയ ബാലന്‍റെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു, ഈ ലോകത്തിലുള്ള എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം കയ്യില്‍ മൂല്യമെന്ന രണ്ട് തുള്ളി എണ്ണ എപ്പോഴും
കരുതണമെന്ന ഉപദേശം ഒരു ഉദാഹരണത്തിലൂടെ വിവരിക്കുന്നത് ഈ നോവലിന്‍റെ ഒരു ആകര്‍ഷണബിന്ദുവാണ്.യാത്രക്കിടയില്‍  സഹായിയായി കൂടെ കൂടിയസുഹൃത്ത്  തന്‍റെ കയ്യിലെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്ത് മുങ്ങുമ്പോള്‍  സാന്റിയാഗോ പുതിയ ഒരു വഴിത്തിരുവില്‍ എത്തുന്നു. നിധി തേടിയുള്ള യാത്രക്ക് തല്ക്കാലം വിരാമം ഇട്ടുകൊണ്ട് സാന്റിയാഗോ ഒരു ഗ്ലാസ്‌ കടയില്‍ ജീവനക്കാരനായി. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിലനില്‍പ്പിനുവേണ്ടിയുള്ള ശ്രമവും ചേര്‍ന്നപ്പോള്‍  കടയുടെ നിലവാരവും അവസ്ഥയും മാറി അതോടൊപ്പം സാന്റിയാഗോയുടെ സമ്പാദ്യവും കൂടി.
ഒരു വര്‍ഷത്തെ  സമ്പാദ്യവുമായി തിരിച്ചു നാട്ടിലേക്ക് പോയി വീണ്ടും ആട്ടിടയനായി ജീവിക്കുക എന്ന തീരുമാനവുമായി ജോലി വിടുന്ന സാന്റിയാഗോ, മുന്‍പ് കണ്ട സ്വപ്നത്തെക്കുറിച്ച് ഓര്‍ക്കുന്നു, നിധിയും പിന്നെ എല്ലാം,- എല്ലാം അറിയുന്ന ആല്‍കെമിയും--മരുഭൂമി കടക്കണം പിരമിഡിന്‍റെ അടുത്ത് എത്തണം നിധി സ്വന്തമാക്കണം-----

                                                തീഷ്ണമായ ആഗ്രഹത്തോട്‌ കൂടി നിധി തേടുവാനായി ഒരു ഒട്ടകവുമായി മരുഭൂമിയില്‍ ഇരുന്നൂറോളം വരുന്ന കൂട്ടത്തോടൊപ്പം യാത്രയാകുന്നതോടെ കഥ പുതിയ മാനങ്ങള്‍ തേടുകയായി. അനന്തമായ മരുഭൂമിയിലൂടെയുള്ള യാത്ര , അവനെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. യാത്രക്കിടയില്‍ ഉണ്ടായ വെള്ളപ്പൊക്കവും , മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ചിന്തയുണ്ടായി എങ്കിലും കൂട്ടത്തില്‍ ഉണ്ടായ ഒട്ടകക്കാരന്‍റെ ഉപദേശം പ്രതിസന്ധികളെ തരണം  ചെയ്യുവാനുള്ള ബലം നല്‍കി. ഈ  ലോകത്തിലുള്ള സകലചരാചരങ്ങള്‍ക്കും അതിന്‍റെതായ ആത്മാവ് ഉണ്ടെന്നും അതൊന്നും കണ്ടില്ല എന്ന് നടിക്കരുത് എന്ന വാക്കുകള്‍ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷ് കാരനില്‍ നിന്നു കിട്ടിയതാവാം സാന്റിയാഗോക്ക്.   ഇംഗ്ലീഷ്കാരന്‍റെ കയ്യിലുണ്ടായിരുന്ന പുസ്തകത്താളുകളില്‍ നിന്നു മരുഭൂമിയിലെ  ആല്‍കെമിസ്റ്റിനെ കുറിച്ച് കിട്ടിയ  പുതിയ അറിവുകള്‍ നിധിയോടൊപ്പം ആല്‍കെമിസ്റ്റിനെ തേടാനും അവരില്‍അതിയായ ആഗ്രഹം ഉണ്ടാക്കി. മരുഭൂമിയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ഫാത്തിമ എന്ന പെണ്‍കുട്ടിയില്‍ തുടങ്ങുന്ന അനുരാഗവും ഫാത്തിമയിലൂടെ ആല്‍കെമിസ്റ്റിനെ കണ്ടെത്തുന്നതും  മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും അനുവാചകരെ കൊയ്‌ലോ പുതിയ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട്പോകുന്നു.
വരാന്‍പോകുന്ന  ഒരു യുദ്ധത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഒരു ഗോത്രത്തിന് സാന്റിയാഗോ നല്‍കിയത് മരുഭൂമിയില്‍ ജീവിക്കുന്ന ഗോത്രതലവനെ പോലും അത്ഭുതത്തിലാഴ്ത്തി. പ്രക്രിതി നല്‍കുന്ന ഓരോ ചലനവും തള്ളികളയേണ്ടതല്ല അതെല്ലാം സൂക്ഷ്മമായി അവലോകനം ചെയ്യണം എന്ന സത്യത്തിലേക്കിത് വെളിച്ചം വീശുന്നു. ഒരു വേള  ഫാത്തിമയെ
കണ്ടെത്തിയത്തോടെ നിധിതേടാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്ന സാന്റിയാഗോ ആല്‍കെമിസ്റ്റിന്‍റെ ഉപദേശത്താള്‍  മുന്നോട്ട് .പോകുന്നു തുടര്‍ന്ന്‍
ആല്‍കെമിസ്റ്റു മൊത്തുള്ള യാത്രയും ഇടയബാലന്‍ നേടിയെടുക്കുന്ന ഒത്തിരിയേറെ അറിവുകളും ദാര്‍ശനികാമായ ചിന്തകളും ജിജ്ഞാസയോടെ വായനയെ മുന്നോട്ട് കൊണ്ട് പോകുന്നു. അവസാനം യാത്ര തുടങ്ങിയസ്ഥലത്ത് തിരിച്ചെത്തിയ സാന്റിയാഗോ ഒരു സിക്കമൂര്‍ മരത്തിന്‍റെ  ചുവട്ടില്‍ നിന്ന് നിധി കണ്ടെത്തുന്നു----തന്‍റെ പ്രണയിനി ഫാത്തിമ നിന്നെ കാണാന്‍ വരുന്നേ എന്ന മധുര മൊഴിയോടെ കഥ അവസാനിക്കുന്നു---,

                                                           ഇതിനെ വെറുമൊരു കഥയായി വായിക്കണ മെന്നുള്ളവര്‍ക്ക് കഥയും അതല്ല ആഴങ്ങളിലേക്ക് ഇറങ്ങിയാന്‍, തത്വചിന്തയും, ജീവിതത്തിന്‍റെ വഴികാട്ടിയും ആയിരിക്കും--- എന്തെങ്കിലം നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ്ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും-- ഈ കഥയിലെ പ്രാധാനആശയം  ഇതാണ്---


മരുപ്പച്ച




                                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ