2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

അനുകരണവും മാതൃകയും

                       അനുകരണവും മാതൃകയും
                   *********************************                    
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോഴേ അമ്മയുടെ ചലനങ്ങളില്‍ നിന്നും അമ്മയുടെ വിചാര വികാരങ്ങളില്‍ നിന്നും  പലതും കുഞ്ഞ്  അറിയാതെ പഠിക്കാറുണ്ട്. കുഞ്ഞ് പിറന്നുകഴിഞ്ഞാല്‍ പരിസരവുമായി ഇണങ്ങിച്ചേരുവാന്‍ ശ്രമിക്കുന്നു , എന്നും കാണുന്ന മാതപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ അല്ലെങ്കില്‍ സമൂഹമോ ഒക്കെ ഒരാളുടെ
സ്വഭാവരൂപീകരണത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാകും ഇന്നത്തെ
പരിഷ്കൃതസമൂഹം ശിക്ഷാവിധിയുടെ ഭാഗമായി നടപ്പിലാക്കുന്ന വധശിക്ഷയെ തള്ളിപ്പറയുന്നതും. ഒരു വ്യക്തിയുടെ സ്വഭാവം ജനിതകവും
വളരുന്ന ചുറ്റുപാടുകളേയും ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. ഒരു വ്യക്തി  അവന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പലതിനേയും അല്ലെങ്കില്‍ പലരെയും അനുകരിക്കാന്‍ ശ്രമിക്കും. അനുകരണം എങ്ങനെയാകണം ആരെയാകണം എന്നതൊക്കെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കണ്ണുകള്‍ അടച്ച് ഒരാളെ അനുകരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്തുന്നവര്‍ ആയിരിക്കും. സാഹിത്യമേഖലയില്‍ വിരാജിച്ചിരുന്ന പല സാഹിത്യകാരും വ്യകതിപരമായ ജീവിതത്തില്‍ പരാജയപെട്ടിരിന്നു എന്ന് ചരിത്രം സാക്ഷ്യം നല്‍കുന്നു. സാഹിത്യലോകത്ത് പകരം വക്കാന്‍ മറ്റൊരാളില്ലാത്ത ലിയോ ടോല്‍സ്റ്റോയ് കുടുംബ ജീവിതത്തില്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല മരണം റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ ആയിരുന്നു.ഏര്‍നസ്റ്റ് ഹെമിങ്ങവേയുടെ  മരണം ആത്മഹത്യയായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തെല്ല്‌ നടുക്കം അനുഭവപ്പെടും, ദസ്തയോവ്സ്കിയാകട്ടെ ചൂതാട്ടവും മദ്യാസക്തിയിലും ജീവിതം കളഞ്ഞ മനുഷ്യനും. മുന്‍പ് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഒരാള്‍ ചോതിക്കയുണ്ടായി കഴിഞ്ഞ കാലങ്ങളില്‍ യുവാക്കള്‍ക്ക് അനുകരിക്കാന്‍ ഗാന്ധിജിയേയും, നെഹ്രുവിനെയും , പട്ടേലിനെയും- പോലെ നല്ല  നേതാക്കളുടെ ഒരു നിര ഉണ്ടായിരുന്നു, ഇന്ന് ഞങ്ങള്‍ക്ക് വഴികാട്ടിയായി എത്രപേരാണ് ഉള്ളത്, ഉത്തരമില്ലാതെ തലകുനിച്ച നേതാക്കളെയാണ് കണ്ടത്.ഈ കാലഘട്ടത്തില്‍ സ്വയം ചിന്തിക്കുക  സ്വയം വിളക്കാകുക മറ്റുള്ളവര്‍ക്ക് പ്രകാശം പരത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്ധകാരം പരത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം--

മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ