2017, ജൂലൈ 16, ഞായറാഴ്‌ച

സൗഹൃദം

       
         
പഴകും വീഞ്ഞ് പോല്‍ മധുരിക്കേണം
കാലാന്തരത്തില്‍ സുഹൃത്ബന്ധങ്ങള്‍
കരിയുന്ന കിനാവുമായ് നീറുന്ന മനസ്സിന്
പുതുജീവന്‍ നല്കും കുളിരാണ് സൗഹൃദം

രണ്ടുള്ളവന്‍ ഒന്നപരനായി കരുതി
സ്വര്‍ഗ്ഗവാതില്‍ തേടുന്നവനേത്രേ മിത്രം!
കൂടെപൊഴിക്കുവാനോ കരുതണം
ഒരു തുള്ളി കണ്ണുനീര്‍ ചഷകത്തിലെന്നും.


ലിംഗഭേദമില്ലാതെ മാറണം സൗഹൃദം
ലിംഗത്തിന് വിലപേശുമീ ലോകത്തില്‍
മരുഭൂവിലലയും  മഹാഗളം പോല്‍
മരുപ്പച്ചയാകണം സൗഹൃദമെന്നും

കരുതലിന്‍ കഞ്ചുകമായിടേണം
കാരുണ്യമെന്നും നിറഞ്ഞിടേണം
കല്മഷമേല്ക്കാതെ വിളങ്ങീടണം
കാഞ്ചനം പോലെന്നും തിളങ്ങീടണം


തിരുത്തലിന്‍ തൂലികയായിടേണം
തുഷാരബിന്ദുപോല്‍ അലിഞ്ഞീടണം
താരാഗണങ്ങള്‍ പോല്‍ നിരന്നീടണം
തരളമായ്തല്പത്തില്‍ കരുതിടേണം


പശിയിലും പാശം നിറഞ്ഞീടണം
പണ്ഡിത പാമര ഭേദമില്ലാതെ
പര്‍ണ്ണം നിറഞ്ഞൊരു പര്‍വ്വതം പോല്‍
പാരിനലങ്കാരമായിടേണം !

മരുപ്പച്ച



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ